22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; സഹായം എത്രയും വേഗം നൽകും, പൂർണ പിന്തുണ
Uncategorized

കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; സഹായം എത്രയും വേഗം നൽകും, പൂർണ പിന്തുണ

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമാണെന്നും സഹായം എത്രയും വേഗം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകി. വയനാട് ചേർന്ന അവലോകന യോ​ഗത്തിന് ശേഷമാണ് മോദിയുടെ പ്രഖ്യാപനം.

ദുരന്തത്തിൽ നിരവധി കുടുംബങ്ങളുടെ പ്രതിക്ഷകളാണ് തകർന്നത്. ദുരന്തബാധിതരെ നേരിൽ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതർക്കൊപ്പം നിൽക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ നാം അവർക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരുകൾ ഏതുമാകട്ടെ ദുരിതബാധിതർക്കൊപ്പമാണ് നമ്മൾ നിൽക്കുന്നത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.

മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കണ്ടശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകന യോ​ഗത്തിനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ​ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുത്ത യോ​ഗത്തിന് ശേഷമായിരുന്നു അദ്ദേഹം കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് യോ​ഗത്തിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു. യോ​ഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യ‍ർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം മുഖ്യമന്ത്രി പ്രധാനമന്ത്രി സമർപ്പിച്ചു.

ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദർശിച്ച പ്രധാനമന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങൾ പ്രധാനമന്ത്രി കേട്ടു. ക്യാമ്പിൽ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കൽ സംഘത്തെയും കണ്ടു. ശേഷം ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തിൽ പരിക്കേറ്റവരെയും സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രിയും ​ഗവർണറും കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പിൽ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരൽമലയിൽ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ബെയ്‌ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദർശനം നടത്തി.

വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റര്‍ ഇറങ്ങി. ശേഷം റോഡ് മാർഗം ദുരന്തമേഖലയിലേക്ക്‌ എത്തുകയായിരുന്നു. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങി.

Related posts

കലാമണ്ഡലം ഗോപിയുടെ മകന്‍റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി

Aswathi Kottiyoor

പ്രാർഥനാലാപനത്തോടെ അജഗണങ്ങളുടെ വിലാപയാത്ര; നല്ലിടയന് പ്രണാമം

Aswathi Kottiyoor

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും; ആകെ പ്രദർശിപ്പിക്കുക 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ

Aswathi Kottiyoor
WordPress Image Lightbox