ചൂരൽമല: ചൂരൽമല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരൽമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത് സംസ്ഥാനത്തിൻ്റെ മുഴുവൻ ദുഃഖമാണ്.എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഹെലികോപ്റ്റർ ഉൾപ്പെടെ സംവീധാനങ്ങൾ ഉണ്ട്. പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുള്ളതാണ്. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വളരെ ഊർജിതമായാണ് പ്രവർത്തിക്കുന്നതെ ന്നും ഗവർണർ പറഞ്ഞു. ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീയിൽ നിന്നും ഗവർണർ വിവരങ്ങൾ ആരാഞ്ഞു. കേരള കർണാടക സബ് ഏരിയ ജി.ഒ.സി മേജർ ജനറൽ മാത്യൂസ്, ജില്ല പോലീസ് മേധാവി ടി. നാരായണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
ചൂരൽമല ദുരന്ത പ്രദേശം സന്ദർശനത്തിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേപ്പാടി വിംസ് ആശുപത്രി സന്ദർശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജുമായി ഗവർണർ ആശയവിനിമയം നടത്തി. മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവർണർ സന്ദർശിച്ചു. ഡീൻ ഡോക്‌ടർ ഗോപകുമാരൻ കർത്ത, എക്സിക്യൂട്ടീവ് ട്രസ്റ്റി ബഷീർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്റ്റ് ഡോക്‌ടർ അനീഷ് ബഷീർ ഡി.ജി.എം ഓപ്പറേഷൻ ഡോക്‌ടർ ഷഹനവാസ് പള്ളിയാൽ,ഡി.ജി.എം സൂപ്പി കല്ലങ്കോടൻ, ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യം ഡോ.പി.ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ എന്നിവർ സന്നിഹിതരായിരുന്നു.