ഇടുക്കി: പൂപ്പാറയിലെ ബലാത്സംഗ കേസിൽ രണ്ടാം പ്രതിക്ക് 33 വർഷം തടവ്. ഒന്നാം പ്രതിയിപ്പോഴും ഒളിവിലാണ്. മധ്യപ്രദേശ് മണ്ഡല സ്വദേശി ഖേംസിംഗ് അയമിനെയാണ് കുറ്റക്കാരനെന്ന് കണ്ടത്തി കോടതി ശിക്ഷിച്ചത്. 33 വർഷം തടവും ഒന്നര ലക്ഷം പിഴയുമാണ് ശിക്ഷ. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ ഒരു വർഷം അധിക കഠിന തടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് ജോൺസൺ എം ഐയാണ് ശിക്ഷ വിധിച്ചത്.
പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.