കോഴിക്കോട് ∙ എലത്തൂരിൽ ട്രെയിനിൽ തീവയ്പ് നടത്തിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഫോണിൽ നിന്ന് അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിം ഊരി മാറ്റിയ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണിൽ മുൻപ് ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ വിവരങ്ങൾ കണ്ടെത്തിയത്. ഈ സിം കാർഡിലുള്ള 7289865663 എന്ന നമ്പർ ഏറ്റവുമൊടുവിൽ ഉപയോഗിച്ചത് മാർച്ച് 31ന് ഹരിയാനയിലായിരുന്നു.
ഡൽഹി ഷഹീൻബാഗിലെ വിലാസത്തിലുള്ള സിം കാർഡാണിത്. ഫാറൂഖിന്റെ (23) പേരിലാണ് സിം. 2018 മാർച്ച് ഒന്നിനാണ് സിം എടുക്കാനുള്ള അപേക്ഷ നൽകിയത്. അന്വേഷണ സംഘം ഡൽഹി സൈബർ പൊലീസുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വ്യാജ വിലാസം നൽകിയാണോ സിംകാർഡ് സംഘടിപ്പിച്ചതെന്നു സംശയമുണ്ട്.
പ്രതിയെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലും പരിശോധന
കോഴിക്കോട് ∙ യൂട്യൂബും സമൂഹമാധ്യമ അക്കൗണ്ടുകളും വഴി പ്രതിയിലേക്കെത്താനുള്ള സാധ്യത അന്വേഷണസംഘം പരിശോധിക്കുന്നു. എലത്തൂരിൽ ട്രെയിനിൽ തീവച്ച സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ എഴുതിയ പേരുകളിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളാണു കണ്ടെത്താൻ ശ്രമിക്കുന്നത്.
ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയ ‘ഷാരൂഖ് സെയ്ഫി’സ് കാർപെന്ററി’ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ഒട്ടേറെ വിഡിയോകളുണ്ട്. ഈ വിഡിയോകളിൽ ‘മേഡ് എ ക്രോക്കറി അലമാര’ എന്ന തലക്കെട്ടോടുകൂടിയ ഒരു വിഡിയോ കഴിഞ്ഞ ഒക്ടോബർ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൊഴി നൽകിയ പ്രധാന സാക്ഷിയെ പൊലീസ് ഈ വിഡിയോ കാണിച്ചിരുന്നു. വിഡിയോയിലുള്ള യുവാവായിരിക്കാം ട്രെയിനിൽ കണ്ടതെന്ന സംശയം ഇയാൾ പൊലീസിനോടു പങ്കുവച്ചിരുന്നു. വിഡിയോയിൽ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, ഈ വിവരം പുറത്തുവന്നതോടെ യൂട്യൂബ് ചാനലിലെ വിഡിയോകൾക്കുതാഴെ മലയാളികൾ കൂട്ടത്തോടെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഷാരൂഖ് സെയ്ഫി എന്ന പേരിൽ ഫെയ്സ്ബുക്കിലുള്ള അക്കൗണ്ടുകളിലെ മുഖചിത്രങ്ങളുമായി രേഖാചിത്രങ്ങൾ ഒത്തുനോക്കുന്നുമുണ്ട്.