“പുഴയിൽ വെള്ളം കൂടിയപ്പോള്‍ തന്നെ ഞങ്ങൾക്ക് അപകടം മനസിലായി. അക്കരെ മലമുകളിൽ നിന്ന് വലിയൊരു ശബ്ദവും കേട്ടു. വയലിലെ പണി നിർത്തി ചിലർ ഓടി…”ഗ്രാമവാസിയായ റമൺ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
ഷിരൂർ ദേശീയപാത ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പടുകൂറ്റൻ മല വന്നു വീണത് വിശാലമായി പരന്നൊഴുകുന്ന ഗംഗാവലി നദിയിലേക്കാണ്. അന്ന് അപകടം നടന്നപ്പോള്‍ അർജുന്‍റെ ലോറി കിടക്കുന്ന ലോറിത്തവളത്തിന് എതിരെ നദിക്ക് അക്കരെയാണ് ‘ഉളുവരെ’ എന്ന ഗ്രാമം. ഗ്രാമമെന്ന് തീര്‍ത്തു പറയാന്‍ പറ്റില്ല. വയലും, തെങ്ങിൻ തോപ്പും ചെറു വീടുകളുമുള്ള ചെറിയൊരു ജനവാസ മേഖല.
ഇന്ന് ആ പ്രദേശത്ത് നിന്നും പുഴയ്ക്കക്കരെ നോക്കിയാല്‍ ആകാശത്തോളം ഉരുളുപൊട്ടിയടര്‍ന്ന കൂറ്റന്‍ ഷിരൂർ മലനിരകൾ കാണാം. പച്ച പുതച്ച് നിന്നിരുന്ന മല ഇന്ന് അടര്‍ത്തി മാറ്റിയത് പോലെയാണ്. ചുവന്ന നിറത്തില്‍… കിലോമീറ്ററുകൾ നീളത്തിൽ ഇനിയും ഏതു നിമിഷവും പൊട്ടി അടർന്നു വീഴാവുന്ന ആ കൂറ്റന്‍ മലനിരകളുടെ കാഴ്ച വല്ലതെ ഭയപ്പെടുത്തും. ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ ഭീകരമാണ് ആ വഴികളിലൂടെ യാത്ര ചെയുമ്പോൾ.
ഷിരൂർ മുതൽ 5 കിലോമീറ്ററോളം ദേശീയപാത 66 -ന് വേണ്ടി ആശാസ്ത്രീയമായി മണ്ണിടിച്ചിരുന്നു. അതാണ് ഇടിഞ്ഞു തൂങ്ങി ഏതു നിമിഷവും നിലം പോത്താൻ തക്ക വണ്ണം നിൽക്കുന്നത്. സമാനമായ ഒരു ദുരന്തം ആവര്‍ത്തിച്ചാല്‍ അതിന്‍റെ പ്രത്യാഘാതം ഇപ്പോഴത്തേതിനേക്കാള്‍ ഭീകരമായിരിക്കും.
അന്നത്തെ അപകടത്തെ കുറിച്ച് പ്രദേശവാസികള്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്, ‘മഴ പെയ്ത് നദിയിലെ വെള്ളം ക്രമാതീതമായി ഉയര്‍ന്നിരുന്നു. പെട്ടെന്നാണ് അക്കരെ നിന്നും വലിയൊരു ശബ്ദം കേട്ടത്. ഈ സമയം വയലില്‍ പണിയെടുത്തു കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വീടുകളില്‍ നിന്നും ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. പിന്നാലെ മലയിടിഞ്ഞ് നദിയിലേക്ക് പതിച്ചു. ഉരുളുപൊട്ടലിന്‍റെ ശക്തിയും അത് നദിയില്‍ വന്ന് പതിച്ച വേഗവും മൂലം നദിയിലെ വെള്ളം ഇക്കരയിലെ വീടുകളുടെ മുകളിക്ക് ഉയര്‍ന്നു. ഇക്കരയില്‍ നിന്നും വന്ന വേഗത്തില്‍ തന്നെ വെള്ളം തിരികെ ഇറങ്ങിയപ്പോള്‍ ഒറ്റ വീടുകള്‍ പോലും ബാക്കിയുണ്ടായില്ല. ചില വീടുകള്‍ക്ക് തറ മാത്രമാണ് ഇന്ന് ബാക്കി.’