ബംഗളൂരുവിൽ ഒരു ബൈക്ക് മോഷ്ടാവിനെ പിടിച്ച് ചോദ്യം ചെയ്ത പൊലീസുകാർ അമ്പരന്ന് പോയി. ഈ ബൈക്കുകൾ മോഷ്ടിച്ച് വിറ്റ് കിട്ടിയ പണമെല്ലാം തന്റെ സുഹൃത്തിന്റെ ഭാര്യയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയാണത്രെ ഇയാൾ നൽകിയത്.
അശോക് എന്നാണ് അറസ്റ്റിലായ മോഷ്ടാവിന്റെ പേര്. ഇയാൾ ഒരു പച്ചക്കറി വില്പനക്കാരനായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാളുടെ സ്വഭാവം കാരണം ഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു. അന്ന് ഈ സുഹൃത്തും ഭാര്യയും കുറച്ചു മാസത്തേക്ക് അശോകിന് അഭയം നൽകിയിരുന്നു. അതിനോടുള്ള നന്ദി സൂചകമായിട്ടാണത്രെ സുഹൃത്തിൻറെ ഭാര്യയ്ക്ക് കാൻസറാണെന്നറിഞ്ഞപ്പോൾ ചികിത്സിക്കാൻ ഇയാൾ ബൈക്ക് മോഷ്ടിച്ചുണ്ടാക്കിയ പണം ചിലവഴിച്ചത്.
കെടിഎം, പൾസർ ബൈക്കുകളാണ് അശോക് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായിരുന്നു മോഷണം. ബെംഗളൂരുവിലെ ഗിരി നഗറിൽ നിന്നും അശോകും കൂട്ടാളി സതീഷും ചേർന്ന് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ബൈക്ക് മോഷ്ടിച്ചിരുന്നു. ബെംഗളൂരു പൊലീസ് ഈ കേസിൽ നടത്തിയ അന്വേഷണത്തിൽ അശോകിനെതിരെ 15 പരാതികൾ ഉണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും കണ്ടെത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ മറ്റൊരു കേസിൽ ജയിൽ മോചിതനായത് എന്നും കണ്ടെത്തി.