ദില്ലി: ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉൾപ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് സര്‍ക്കാർ പറയുന്നു.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം പന്ത്രണ്ടായി. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം)ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കുന്നത് തുടരുകയാണ്.
രോഗബാധിതരായ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഡിക്കൽ സംഘങ്ങൾ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ട്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്.