കോഴിക്കോട്: പിഎസ്‍സി അംഗത്വം ലഭിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോഴിക്കോട്ടെ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് പാര്‍ട്ടി വിശദീകരണം തേടും. നടപടി എടുക്കുന്നതിന് മുന്നോടിയായിട്ടാണ് വിശദീകരണം തേടുന്നത്. അതേസമയം, വിവാദത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ ഭർത്താവിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ രേഖാമൂലം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കേസെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ ഏരിയ സെന്‍റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി.
മന്ത്രി മുഹമ്മദ് റിയാസ് വഴി പാര്‍ട്ടിയിൽ ഇടപെട്ട് പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. 22 ലക്ഷം കൈപ്പറ്റി. പിഎസ്‍സി ലിസ്റ്റിൽ പക്ഷെ ഡോക്ടര്‍ ഉൾപ്പെട്ടില്ല. ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഡീൽ ഉറപ്പിക്കുന്ന ശബ്ദ രേഖയടക്കം പാര്‍ട്ടിക്ക് പരാതി നൽകിയത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.