അമ്പലപ്പുഴ:പുന്നപ്ര പറവൂർ ഭാഗത്ത് കാട്ടു പൂച്ചയെ കണ്ട് പുലിയാണെന്ന് തെറ്റിദ്ധരിച്ചതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീന്റെ വീടിന്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ എട്ടരയോടെ പുലിയെ കണ്ടെന്ന് വീട്ടുകാർ പറഞ്ഞത്. ഇദ്ദേഹവും കുടുംബാംഗങ്ങളും വീടിന് വെളിയിൽ നിൽക്കുമ്പോൾ പുലി നടന്നു പോകുന്നത് കണ്ടുവെന്നായിരുന്നു ഇവർ പറഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. തൊട്ടടുത്ത തോടിന് കുറുകെയുള്ള പാലത്തിൽക്കൂടി കടന്നു പോയ പുലിയെ പിന്നീട് കണ്ടില്ലെന്നും ഇവർ പറഞ്ഞു. നാടിനെ ഏറെ നേരം ഭീതിയിലാക്കിയെങ്കിലും കണ്ടത് കാട്ടുപൂച്ചയെ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.