ഇരുവീട്ടുകാരും തമ്മിൽ അതിർത്തിയെ ചൊല്ലി കാലങ്ങളായി വഴക്ക് പതിവാണെന്ന് പ്രദേശവാസികളും പറയുന്നു. സംഭവ ദിവസവും സണ്ണിയും ഷെറിന്‍റെ കുടുംബവും തമ്മിൽ വഴക്കുണ്ടായി. വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ സണ്ണി വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വെട്ടേറ്റ് തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഷെറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമണത്തിന് മുമ്പ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. ഷെറിന്‍റെ പിതാവ് ഈപ്പച്ചനും സഹോദരനും ശനിയാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷെറിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഇവർക്ക് നേരെയും സണ്ണി വാക്കത്തി വീശിയിരുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് സണ്ണിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.