സംഭവത്തിൽ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്താൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും വിളിച്ച തട്ടിപ്പുകാരൻ അറിയിച്ചു. വാട്സ്ആപിൽ ഇയാളുടെ ഡിപി പരിശോധിച്ചപ്പോൾ യൂണിഫോമിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്താൻ വരാൻ വിസമ്മതം അറിയിച്ചപ്പോൾ എന്നാൽ പിന്നെ ഫോണിലൂടെ മൊഴി രേഖപ്പെടുത്താമെന്നായി തട്ടിപ്പുകാരൻ.
ഫോണിൽ നിന്ന് സ്കൈപ്പ് ഉപയോഗിച്ച് എസ്.ഐ വിനയ് കുമാറിനെ ബന്ധപ്പെടാനായിരുന്നു അടുത്ത നിർദേശം. ആധാർ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വേണമെന്നും നിർദേശം നൽകി. സ്കൈപ്പിലൂടെ എസ്.ഐ എന്ന പേരിൽ വിളിച്ചയാൾ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ഈ ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അടുത്ത മുഴക്കി. പ്രശ്നം പരിഹരിക്കാൻ ഒരു സിബിഐ ഓഫീസറെ ബന്ധപ്പെടാനും നിർദേശിച്ചു.
പറഞ്ഞതുപോലെ ‘സിബിഐ ഓഫീസറെ’ വിളിച്ചപ്പോൾ മൊബൈൽ ബാങ്കിങ് ആപ് തുറന്ന് അതിൽ തന്റെ നമ്പർ ആഡ് ചെയ്യാൻ പറഞ്ഞു. ഇത് ചെയ്ത് കഴിഞ്ഞതോടെ അക്കൗണ്ടിൽ നിന്ന് 8.2 ലക്ഷം രൂപ പിൻവലിച്ചതായി അറിയിച്ചുകൊണ്ടുള്ള മെസേജാണ് പിന്നെ കിട്ടിയത്.