കൊച്ചി : ഡ്രൈവിങ് ടെസ്റ്റിൽ അന്യായമായി തോൽപ്പിക്കുന്നുവെന്നാരോപിച്ച് എറണാകുളം പറവൂരില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം.ടൂവിലറില്‍ റോഡിൽ ‘8 ‘ എടുത്തായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി ഉത്ഘാടനം ചെയ്തു. ജോയിന്റ് ആർ ടി ഒ ഷേർളിയുമായി സമരക്കാർ ചർച്ച നടത്തി. വീണ്ടും ഇതരത്തിലുള്ള കാര്യങ്ങൾ ആവർത്തിച്ചാൽ ഗ്രൗണ്ട് ഉപരോധിച്ച് ടെസ്റ്റ് തടയുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു.
ഗതാഗത വകുപ്പിന് പുതിയ മന്ത്രി വന്നതോടെയാണ് ഡ്രൈവിങ് ടെസ്റ്റിൽ പരിഷ്കരണം നിർദ്ദേശിച്ചത്. പ്രതിദിനം ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണമെന്നും 99 സിസിക്ക് മുകളിലായിരിക്കണം വണ്ടിയെന്നും ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നുമടക്കം വൻ നിർദേശങ്ങളാണുണ്ടായിരുന്നത്.
പെട്ടന്നുളള പരിഷ്കരണത്തിനെതിരെ വലിയ പ്രതിഷേധമുയർന്നു. പിന്നാലെ സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച ഡ്രൈവിങ് പരിഷ്കരണം നിർത്തി വയ്ക്കാൻ തീരുമാനിച്ചു. എന്നാൽ അതിലും ആശയക്കുഴപ്പമാണ്. ട്രെഡ് യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ പരിഷ്കരണം ഉണ്ടാവില്ലെന്ന് അറിയിച്ചെന്നാണ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഗതാഗത മന്ത്രിയുടെ ഓഫീസിൽ അന്വേഷിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഒരു നിർദേശവും കിട്ടിയില്ലെന്നാണ് പറയുന്നത്