ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കമാണ് സ്വീകരണമൊരുക്കിയത്. തുടര്‍ന്ന് പി കെ കൃഷ്ണദാസ്, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരൻ എന്നിവര്‍ കൂടി ചേര്‍ന്ന് മാധ്യമങ്ങളുമായും സംസാരിച്ചു.കോണ്‍ഗ്രസിനകത്ത് അതൃപ്തി നേരത്തെ ഉള്ളതാണെന്നും നരേന്ദ്ര മോദിയുടെ രീതികള്‍ഇഷ്ടപ്പെട്ടുവെന്നും മോദിയെ കൂടുതൽ പഠിച്ചപ്പോഴാണ് കരുത്തനായ നേതാവെന്ന് മനസിലായതെന്നും പത്മജ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത്രയധികം ആളുകൾ വിട്ട് പോയിട്ടും കോൺഗ്രസിന് കൊള്ളുന്നില്ല, കഴിഞ്ഞ മൂന്ന് വർഷമായി കോൺഗ്രസിനോട് അകന്ന് നിൽക്കുകയായിരുന്നു, സ്വന്തം മണ്ഡലത്തിൽ പോലും പ്രർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കി, തൃശൂരില്‍ നിന്ന് ഓടിക്കാൻ ചിലര്‍ ശ്രമിച്ചു, പാര്‍ട്ടിക്ക് അകത്ത് എല്ലാ ദിവസവുമെന്ന പോലെ അപമാനിതയായി, കെ കരുണാകരൻ സ്മാരകം നിര്‍മ്മിക്കാം എന്ന വാക്ക് പോലും നിറവേറ്റിയില്ല, കെപിസിസി പ്രസിഡന്‍റിന്‍റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു,കെ കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാൻ തോന്നിയില്ല, സോണിയാ ഗാന്ധിക്കോ രാഹുല്‍ ഗാന്ധിക്കോ പരാതി കേള്‍ക്കാൻ സമയമില്ല, താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ.
രൂക്ഷമായ ഭാഷയില്‍ തനിക്കെതിരെ സംസാരിച്ചതിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ പറഞ്ഞു. രാഹുലിനെ പോലെയുള്ളവരെ നേരത്തെ കോണ്‍ഗ്രസില്‍ കാണാൻ കഴിയാറില്ലായിരുന്നുവെന്നും പത്മജ.