ട്രഷറി അക്കൗണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്നുകൊണ്ട് നീക്കിയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. എല്ലാവർക്കും ഇന്ന് ശമ്പളം കിട്ടുമെന്ന വിശ്വാസം ഇല്ല. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കിട്ടിയാൽ സമരം താൽക്കാലികമായി അവസാനിപ്പിക്കാമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ എംഎസ് ഇർഷാദ് പറഞ്ഞു.
ഒരു ദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകി തുടങ്ങിയത്. ട്രെഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി. എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക് അകൗണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള സാങ്കേതിക തടസ്സമായിരുന്നു മൂന്നു ദിവസം ശമ്പളം വൈകാൻ കാരണം. നിയന്ത്രണങ്ങളോടെ ആണെങ്കിലും മൂന്ന് ദിവസം കൊണ്ട് മുടങ്ങിയ ശമ്പള വിതരണം പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.
സംസ്ഥാനത്തിന് അർഹതപ്പെട്ട പണം തടഞ്ഞുവെച്ച കേന്ദ്ര സർക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ആദ്യ ദിവസം ശമ്പളം മുടങ്ങിയത് സാങ്കേതിക പ്രശ്‌നമാണെന്ന് ആവർത്തിക്കുമ്പോഴും ഇപ്പോഴത്തെ നിയന്ത്രണം പണം ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് ധനവകുപ്പ് അംഗീകരിക്കുന്നുണ്ട്. ധനമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കയ്യിൽ പൈസ ഇല്ലാതെ നടത്തിയ സോഫ്റ്റ് വെയർ തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ശമ്പള പ്രതിസന്ധിക്കു കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി രാജി വെക്കുന്നതാണ് നല്ലതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുറ്റപ്പെടുത്തി.