നിപാ സംബന്ധിച്ച പഠനത്തിനായി കേരളത്തിൽ എത്തുന്ന ഏജൻസികൾ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം. ഗവേഷണഫലം പൂർണമാകുമ്പോഴും അതിനുമുമ്പും വിവരം ആരോഗ്യവകുപ്പുമായി പങ്കുവയ്ക്കണമെന്നും നിപാ വൈറസിന്റെ പരിശോധനയും ഗവേഷണവും സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
നിപാ വൈറസ് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ആയതിനാൽ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ സർക്കാരിന് സമർപ്പിക്കണം. കേരളത്തിൽനിന്നുള്ള സാമ്പിൾ ഉപയോഗിച്ച് ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനുള്ള സംരംഭം തുടങ്ങുന്നവരും സർക്കാരിനെ അറിയിക്കണം. ഇത്തരം പദ്ധതികളിൽ സർക്കാർ നിർദേശിക്കുന്ന വിദഗ്ധരെയും ഉൾപ്പെടുത്തും. രോഗപ്രതിരോധത്തിനും ഗവേഷണഫലങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സംസ്ഥാനത്തിന് ഇതിലൂടെ കഴിയും. എല്ലാ ഗവേഷണ നിർദേശങ്ങളും നിയമപരവും ധാർമികവുമായ അവലോകനത്തിന് വിധേയമായിരിക്കുമെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശത്തിലുണ്ട്.
നിപാ പരിശോധനയ്ക്ക് വിധേയരാക്കുന്ന എല്ലാവരുടെയും വിവരങ്ങൾ ജില്ലാ സർവൈലൻസ് ഓഫീസർക്കും ജില്ലാ പൊതുജനാരോഗ്യ അതോറിറ്റിക്കും സമർപ്പിക്കണമെന്നാണ് ആദ്യ നിർദേശം. പരിശോധന വേണമെന്നാവശ്യപ്പെട്ട് ജില്ലാ സർവൈലൻസ് ഓഫീസർ ലാബിന് കത്തയക്കണം. ഫലം വന്നാൽ ലാബ് ഇത് സർവൈലൻസ് ഓഫീസർക്ക് നൽകണം. ഇത് തുടർന്ന് രോഗിയെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകനെ അറിയിക്കണം. ശേഖരിക്കുന്ന സാമ്പിളുകൾ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ ഗവേഷണ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ശേഖരണം, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ, പരിശോധന എന്നിവയെല്ലാം സർക്കാർ അനുമതിയോടെ മാത്രമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു