സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതിനെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 700 മെഗാവാട്ട് വൈദ്യുതി കൂടി തിരിച്ചുകൊടുക്കൽ കരാറിലും ഹ്രസ്വകാല കരാറിലും വാങ്ങാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൂടുതൽ തുക ചെലവാകുന്ന പവർ എക്‌സേഞ്ച് വഴിയുള്ള വൈദ്യുതി വാങ്ങൽ കുറയ്‌ക്കാനും തീരുമാനമായി. തിരിച്ചുകൊടുക്കൽ കരാർ അടിസ്ഥാനമാക്കിയുള്ള 500 മെഗാവാട്ട് വൈദ്യുതി വാങ്ങിയാൽ അത് അടുത്ത ജൂണിൽ തിരിച്ചുകൊടുത്താൽ മതിയാകും. ഹ്രസ്വകാല കരാറിലുള്ള വൈദ്യുതി വാങ്ങിയാൽ 15 ദിവസത്തിന് ശേഷം തുക നൽകിയാൽ മതി. ഉയർന്ന നിരക്കിൽ അന്നന്ന് കണക്ക് തീർക്കേണ്ടുന്ന പവർ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി വാങ്ങൽ പരമാവധി ഒഴിവാക്കാനാണ് തീരുമാനം.
മഴക്കുറവിനെ തുടർന്നുള്ള പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കുന്നതിനുള്ള ബോധവൽക്കരണം വ്യാപകമാക്കും.
വൈദ്യുതി വാങ്ങൽ തീരുമാനങ്ങൾക്ക് അംഗീകാരത്തിനായി ഉടൻ റെഗുലേറ്ററി കമീഷനെ സമീപിക്കും.