ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവം പൂഴിയോട് ചെന്നപ്പൊയിൽ ഊരുകൂട്ടത്തിലും ഉളിക്കൽ പഞ്ചായത്തിലെ കാലാങ്കിയിലും കാട്ടാനകളുടെ വിളയാട്ടം. കൃഷി വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൂഴിയോട് ചെന്നപ്പൊയിൽ കോളനിയോട് ചേർന്ന് കണ്ണവം വനത്തിൽ തമ്പടിച്ചിരിക്കുന്നത് പതിനഞ്ചിലധികം കാട്ടാനകളാണ്. ഈ മാസം രണ്ടാം തവണയാണ് കാട്ടാനകൾ കോളനിയിലെത്തുന്നത്.
രാത്രി ചെന്നപ്പൊയിൽ കോളനിയിലെത്തിയ കാട്ടാനക്കൂട്ടം വി വി അനീഷ്, രമേശൻ നരിക്കോടൻ, പ്രസന്ന പൂവ്വത്തി, അനീഷ് ബേബി എന്നിവരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു. 300 വാഴ, 20 കമുക്, തെങ്ങ്, ചേമ്പ്, കപ്പ, കുരുമുളക് തുടങ്ങിയവയും നശിപ്പിച്ചു. അനീഷ് ബേബിയുടെ കൃഷിയിടത്തിൽ താൽക്കാലികമായി സ്ഥാപിച്ച ഷെഡും തകർത്തു. പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് നാട്ടുകാർ തുരത്തിയത്.
കാലാങ്കിയിൽ കാട്ടാനകളിറങ്ങി ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടാക്കിയത്. നാശം വിതച്ച പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ സന്ദർശിച്ചു. കർണാടക വനത്തിൽനിന്നാണ് മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത്. വാർഡംഗങ്ങളായ ജോളി, സരുൺ തോമസ്, സിപിഐ എം ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ എന്നിവരും സ്ഥലം സന്ദർശിച്ചു