ചുഴലിക്കാറ്റ് കച്ച് ജില്ലയിൽ കരതൊട്ടതോടെ, ഭാവ്‌നഗർ ഉൾപ്പെടെ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതേത്തുടർന്ന് സിഹോർ പട്ടണത്തിനടുത്തുള്ള ഭണ്ഡാർ ഗ്രാമത്തിലൂടെ കടന്നുപോകുന്ന തോട്ടിലും വെള്ളം പൊങ്ങി. പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനെത്തുടർന്ന് രാംജിയുടെ ആട്ടിൻകൂട്ടം തോട്ടിൽ കുടുങ്ങി. മൃഗങ്ങളെ രക്ഷിക്കാൻ രാംജിയും മകനും കൂടി തോട്ടിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇരുവരുടെ മൃതദേഹം പിന്നീടു കണ്ടെടുത്തു. ഇവരുടെ 22 ആടുകളും ഒരു ചെമ്മരിയാടും ചത്തു.
സംസ്ഥാനത്ത് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടു മറ്റു മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് കച്ച് ജില്ലയിലാണ്. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. 22 പേർക്ക് പരുക്കേറ്റു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി.