![](https://opennewsx24.com/wp-content/uploads/2023/05/hd-kumaraswamy-and-deva-gowda-e1684029666855-300x156.jpg)
![](https://opennewsx24.com/wp-content/uploads/2023/05/hd-kumaraswamy-and-deva-gowda-e1684029666855-300x156.jpg)
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഴയ മൈസൂർ മേഖലയിൽ 35 ശതമാനം വോട്ടുവിഹിതത്തോടെ 26 സീറ്റുകൾ നേടിയ ജെഡിഎസിന് ഇത്തവണ ഈ മേഖലയിൽ 12 സീറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ തവണ 20 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 23 സീറ്റുകൾ വർധിപ്പിച്ച് 43 സീറ്റ് നേടി. പഴയ മൈസൂർ മേഖലയിൽ ഇത്തവണ ബിജെപിക്കും കനത്ത നഷ്ടമാണുണ്ടായത്. 2018 ലെ തിരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ ജയിച്ച ബിജെപിക്ക് ഇത്തവണ അഞ്ച് സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ജെഡിഎസിന്റെ ശക്തികേന്ദ്രമായ ദക്ഷിണ കർണാടകയിലെ പഴയ മൈസൂർ മേഖല ഇത്തവണയും അനായാസം കൈപ്പിടിയിലൊതുക്കാം എന്ന ആത്മവിശ്വാസം പാർട്ടിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. വൊക്കലിഗ വോട്ടുബാങ്കായ ഈ മേഖലയിൽ കോൺഗ്രസും ബിജെപിയും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കാരണം. എന്നാൽ ഇത്രയും വലിയ തകർച്ച ജെഡിഎസ് പ്രതീക്ഷിച്ചിരുന്നില്ല.
ബെംഗളൂരു വിമാനത്താവളത്തിനടുത്ത് കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് വൊക്കലിഗ വോട്ടുകൾ ലക്ഷ്യമിട്ടാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ വൊക്കലിഗ സാന്നിധ്യമായ ഡി.കെ. ശിവകുമാറും ജെഡിഎസിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. വൊക്കലിഗ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് 2019 ൽ ശിവകുമാറിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയത്. കോൺഗ്രസ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ സാധ്യത കൽപിക്കപ്പെടുന്നവരിൽ ഒരാൾ എന്ന നിലയിൽ കോൺഗ്രസിന് അനുകൂലമായി വൊക്കലിഗ വോട്ടുകൾ മറിയുമോയെന്ന് ജെഡിഎസ് ആശങ്കപ്പെട്ടിരുന്നു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷനാക്കിയതും ജെഡിഎസിനു ഗുണം ചെയ്തില്ല. ചന്നപട്ടണ മണ്ഡലത്തിൽ എച്ച്.ഡി. കുമാരസ്വാമി ജയിച്ചെങ്കിലും മകൻ നിഖിൽ രാമനഗര മണ്ഡലത്തിൽ പരാജയപ്പെട്ടു.
മാസങ്ങൾക്കു മുൻപേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാണ് ജെഡിഎസ് മത്സരത്തിനിറങ്ങിയത്. എന്നാൽ പഴയ മൈസൂരു മേഖലയിൽ ജെഡിഎസിനെതിരെ ബിജെപി നടത്തിയ ശക്തമായ പ്രചാരണം കോൺഗ്രസിനാണ് യഥാർഥത്തിൽ ഗുണം ചെയ്തതെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. ഭരണത്തിന്റെ ഭാഗമാകാൻ ആരുമായും കൂട്ടുകൂടാൻ മടിക്കാത്തത് ജെഡിഎസിനു തിരിച്ചടിയായി. ബിജെപിയുടെ ബി ടീം എന്ന ആരോപണം ജെഡിഎസിന് പരമ്പരാഗതമായി ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകാനും ഇടയാക്കി. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതൽ ചുരുങ്ങുന്ന സ്ഥിതിയിലാണ് ജെഡിഎസ്. കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിലേക്കു കർണാടക രാഷ്ട്രീയം മാറുന്ന സാഹചര്യത്തിൽ, സംസ്ഥാന രാഷ്ട്രീയത്തിൽ ജെഡിഎസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.