തിരുവനന്തപുരം∙ സർക്കാരിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്കിന് കാരണമായ റോഡ് ക്യാമറ വിവാദം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചയ്ക്കെടുത്തില്ല. എന്നാൽ പ്രതിരോധിക്കണമെന്ന ധാരണ നേതൃതലത്തിൽ ഉണ്ടായി. ഇതിന്റെ ഭാഗമായി കരാറിനെ ന്യായീകരിച്ചും ആരോപണങ്ങൾ തള്ളിക്കളഞ്ഞും മന്ത്രി പി.രാജീവും മുൻ മന്ത്രി എ.കെ.ബാലനും രംഗത്തെത്തി. ബാലൻ സെക്രട്ടേറിയറ്റ് തുടങ്ങും മുൻപും രാജീവ് ഉച്ചയ്ക്ക് ഇടവേളയിലും മാധ്യമങ്ങളെ കണ്ടു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഭാഗീയ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടികളിലേക്കു പാർട്ടി കടക്കും. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം അക്കാര്യം തീരുമാനിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീഴ്ചയുണ്ടായി എന്ന നിഗമനമാണ് റിപ്പോർട്ടിൽ ഉള്ളത്.