വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ സാക്ഷാൽക്കാരത്തിലേക്ക് ചുവടുവച്ച് തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സ് തുറന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി മന്ത്രി കെ എൻ ബാലഗോപാൽ ഗേറ്റ് കോംപ്ലക്സ് ഉദ്‌ഘാടനംചെയ്‌തു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി.
ഡിജിറ്റൽ സ്കാനറുകൾ, അത്യാധുനിക കാമറകൾ, സൈൻ ബ്രിഡ്ജ് കൺട്രോൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗേറ്റ് കോംപ്ലക്സ്. ചരക്കുനീക്കത്തിന്റെ നിയമപരമായ സ്കാനിങ്ങും ഗേറ്റ് കോംപ്ലക്സ് വഴിയാണ് നടക്കുക. കോംപ്ലക്സിനൊപ്പം നിർമാണം പൂർത്തീകരിച്ച സെക്യൂരിറ്റി ബിൽഡിങ്ങും ഉദ്‌ഘാടനം ചെയ്‌തു.
സെൻട്രൽ സെക്യൂരിറ്റി മോണിറ്ററിങ് പാനലുകൾ സിസി ടിവി മോണിറ്ററുകൾ, സ്‌പ്ലിറ്റ് സ്ക്രീൻ അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് സുരക്ഷാ കെട്ടിടം. വിഐഎസ്‌എൽ മാനേജിങ് ഡയറക്‌ടർ അദീല അബ്‌ദുള്ള, എവിപിപിഎൽ മാനേജിങ് ഡയറക്‌ടർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.