മൃതദേഹങ്ങൾ ഏതാനും മീറ്ററുകൾ അകലത്തിലാണ് കിടന്നിരുന്നത്. 2 വയസ്സുകാരി സെഹ്റ ബത്തൂലിന്റെ മൃതദേഹം കണ്ടത് എക്സിക്യൂട്ടീവ് എക്സ്പ്രസ് കടന്നുപോയ അതേ ട്രാക്കിലാണ്.
എല്ലാവരും പുറത്തേക്കു വീണത് കണ്ണൂർ ഭാഗത്തേക്കു പോവുന്ന ട്രെയിനിന്റെ വലതുവശത്തെ വാതിലിലൂടെയാണ്. 2 പേരുടെയും തലയിൽ എതിർവശത്തെ പാളത്തിൽ ഇടിച്ച് രക്തം വാർന്നതിന്റെ പാടുകളുണ്ട്. സെഹ്റ ബത്തൂലിന്റെ മൃതദേഹം മാത്രം എങ്ങനെ പാളത്തിനകത്തുവന്നു എന്നു വ്യക്തമല്ല. കാലിനേറ്റ വലിയ മുറിവിൽനിന്നു രക്തം വാർന്നുപോയാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണു സൂചന.
സംഭവം നടന്ന് മണിക്കൂറുകൾക്കു ശേഷവും കുട്ടിയുടെ ശരീരത്തിന്റെ ചൂട് വിട്ടിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. അപകടത്തിൽ കുട്ടി ആദ്യം മരിച്ചിരുന്നില്ലെന്നും പിറകെവന്ന ഏതെങ്കിലും ട്രെയിനിടിച്ചായിരിക്കാം മരണമെന്നുമുള്ള സംശയത്തിന് ഇട നൽകുന്നത് ഇതാണ്.
ആക്രമണം നടത്തിയ ശേഷം കടന്നുകളയാനുള്ള ഓട്ടത്തിനിടെ അക്രമി ഈ യാത്രക്കാരെ തള്ളിയിട്ടതാണോ അതോ തീ പടർന്നപ്പോഴുണ്ടായ ഭീതി കാരണം അവർ പുറത്തേക്ക് ചാടിയതാണോ എന്നതും പരിശോധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽനിന്നു നോക്കിയാൽ കാണുന്ന ദൂരത്തിലാണ് മൃതദേഹങ്ങൾ മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയത്. ഇത്രയും സമയത്തിനിടെ റെയിൽവേ ജീവനക്കാർ പോലും ഈ പ്രദേശത്ത് പരിശോധന നടത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ബാക്കി.