ബെംഗളൂരു∙ കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മഴയെ തുടർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ കനത്ത മഴയും വൈകിട്ട് 4.05 മുതൽ 4.51 വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചതായി വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.
12 വിമാനങ്ങൾ ചെന്നൈയിലേക്കും ഒരു വിമാനം കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ഏഴ് ഇൻഡിഗോ, മൂന്ന് വിസ്താര, രണ്ട് ആകാശ എയർലൈൻസ്, ഒരു ഗോ എയർ, ഒരു എയർ ഇന്ത്യ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ആറ് വിമാനങ്ങൾ പുറപ്പെടുന്നതും വൈകി. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും വർത്തൂർ, സർജാപുര, വൈറ്റ്ഫീൽഡ്, മാറത്തല്ലി, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. കനത്ത മഴയിൽ നല്ലൂർഹള്ളി മെട്രോ സ്‌റ്റേഷനിലും വെള്ളക്കെട്ടുണ്ടായി.