കണ്ണൂർ: ആരോഗ്യ വകുപ്പിന്റെ 2022 ലെ കണക്കിൽ കണ്ണൂർ ജില്ലയിൽ മാത്രം1600 പേർക്ക് ടിബി കണ്ടെത്തിയതായി ജില്ലാ ടിബി ഓഫീസർ ഡോ. ജി. അശ്വിൻ. ജില്ലയിൽ ഇതേ കാലേയളവിൽ ചികിത്സ തേടിയവർ 1706 പേരാണ്. ഓരോ ക്ഷയരോഗിയെയും കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് ക്ഷയരോഗ നിർമാർജനത്തിനുള്ള ഏക പോംവഴിയെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 1706 ടിബി കേസുകളിൽ 32 ശതമാനവും പ്രമേഹരോഗികളാണ്. 13 പേർ എച്ച്ഐവി ബാധിതരും. ജനങ്ങൾ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആരോഗ്യ കേന്ദ്രത്തിലെത്തുന്നില്ല എന്നത് വലിയ പോരായ്മയാണ്. അതുപോലെതന്നെ ചികിത്സയ്ക്ക് എത്തുന്നവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കാത്തതും തിരിച്ചടിയാണെന്ന് ഡോ. ജി. അശ്വിൻ പറഞ്ഞു.
ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. ഐഎംഎ ഹാളിൽ രാവിലെ 10 ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിഎംഒ ഡോ. കെ. നാരയണ നായ്ക് മുഖ്യപ്രഭാഷണം നടത്തും.
ഇന്നു രാവിലെ 6.30 പയ്യാമ്പലം ബീച്ച് കേന്ദ്രീകരിച്ച് ക്ഷയ രോഗ ബോധവത്കരണ കൂട്ടയോട്ടവും സൂംബ ഡാൻസും സംഘടിപ്പിക്കും. ബോധവത്കരണത്തിന്റെ ഭാഗമായി റാലികൾ, സെമിനാറുകൾ, ഫുട്ബോൾ മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ഡോ. രജ്ന ദിൽനാഥ്, ഡോ. ഗ്രിഫിൻ സുരേന്ദൻ എന്നിവരും പങ്കെടുത്തു