കേളകം: നഷ്ടത്തിൽ കൂപ്പുകുത്തി ക്ഷീരമേഖല. വൈക്കോലിനു പുല്ലിനും -120 രൂപ. കാലിത്തീറ്റ, ഗോതമ്പ്, തവിട്, പിണ്ണാക്ക് – 200 രൂപ. ഒരു പശുവിന് ഒരു ദിവസത്തെ ശരാശരിച്ചെലവ് 320 രൂപ. പത്തുലിറ്റർ പാൽ ലഭിക്കുന്ന പശുവിന് ക്ഷീരകർഷകന് ലിറ്ററിന് 40 രൂപ നിരക്കിൽ ലഭിക്കുക 400 രൂപ. മിച്ചം 80 രൂപ മാത്രം. ഇതാണ് ഒരു ദിവസത്തെ ക്ഷീരകർഷകന്റെ അവസ്ഥ. കർഷകന്റെ അധ്വാനത്തിന്റെ മൂല്യം കൂടി കണക്കാക്കുമ്പോൾ നഷ്ടക്കണക്കുകളാണ് ക്ഷീരമേഖലയ്ക്ക് പറയാനുണ്ടാകുക.
വേനൽ കടുത്തതോടെ മലയോര മേഖലയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. തീറ്റപ്പുല്ലിന് പുറമേ ജലക്ഷാമവും ഏറി. ചൂട് കൂടിത്തുടങ്ങിയതോടെ പാൽ ഉത്പാദനം കുറഞ്ഞു തുടങ്ങി.
പച്ചപ്പുല്ലിന് ക്ഷാമമേറിയതോടെ അയൽ സംസ്ഥാനത്തുനിന്ന് എത്തിക്കുന്ന വൈക്കോലാണ് പശുക്കൾക്ക് നൽകുന്നത്. 30 കിലോയോളം തൂക്കമുള്ള ഒരുകെട്ട് വൈക്കോലിന് 400 രൂപയാണ് വില. തിരിക്കച്ചിക്ക് ഒരു കെട്ടിന് 32-35 രൂപയും. ഉയർന്ന വിലയ്ക്കുപോലും വൈക്കോൽ കിട്ടാനില്ലാത്ത അവസ്ഥയുമുണ്ട്. തമിഴ്നാട്ടിൽ നിന്നടക്കം വൈക്കോൽ എത്തുന്നില്ല. കൂടാതെ കാലിത്തീറ്റവില ഉയർന്നതും തിരിച്ചടിയായി. 50 കിലോ കാലിത്തീറ്റയ്ക്ക് 1530 മുതൽ 1600 രൂപവരെയാണ് വില. വൈക്കോലിനും കാലിത്തീറ്റയ്ക്കും വില ഉയർന്നതിന് അനുസൃതമായി പാൽവില വർധിക്കാത്തതും കർഷകർക്ക് തിരിച്ചടിയാണ്.
ക്ഷീരസംഘങ്ങൾ പാലിന് 45 രൂപ വരെ കർഷകർക്ക് നൽകുന്നുണ്ടെങ്കിലും കൊഴുപ്പനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ട്. 43 രൂപയ്ക്കടുത്താണ് ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നത്.
വേനൽ കനക്കുന്നതോടെ പാലുത്പാദനം കുറഞ്ഞ് വരുമാനം കുറയുന്ന ക്ഷീര കർഷകർ കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവയും കുറയ്ക്കാൻ നിർബന്ധിതരാകുന്നു. ഇതോടെ പാലുത്പാദനത്തിൽ വീണ്ടും കുറവുണ്ടാകുന്നു.
സഹായങ്ങൾ നൽകണം
സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ വിവിധങ്ങളായ സഹായങ്ങൾ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കാലിത്തീറ്റയ്ക്ക് സബ്സിഡി, കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിലുള്ള തീറ്റ വിതരണം, തീറ്റപ്പുൽ കൃഷിക്കുള്ള സഹായം, കറവയന്ത്രങ്ങൾ വാങ്ങുന്നതിനുള്ള സഹായം, തൊഴുത്ത് നിർമാണത്തിനുള്ള സഹായം എന്നിവ പലപ്പോഴായി നടപ്പാക്കുന്നുണ്ടങ്കിലും വേനൽ കണക്കിലെടുത്ത് മലയോരത്തെ ക്ഷീരമേഖലയിൽ കൂടുതൽ സഹായങ്ങൾ നൽകണം.
സർക്കാർ സംരംഭമായ കേരള ഫീഡ്സ്, മിൽമ എന്നിവയുടെ കാലിത്തീറ്റകൾക്ക് വില കൂട്ടുന്നതനുസരിച്ച് സ്വകാര്യ കമ്പനികളും വില വർധിപ്പിക്കുന്ന സാഹചര്യ മാണുള്ളതെന്നും കർഷകർ പറയുന്നു.