വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ കൊടുത്തു തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള 16,982 കോടി രൂപ വിതരണം ചെയ്യുമെന്ന് ഇന്നു ചേർന്ന 49ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി അറിയിച്ചത്. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടെന്ന വിമർശനം തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ഉന്നയിച്ചതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.കേന്ദ്രത്തിന്റെ നഷ്ടപരിഹാര ഫണ്ടിൽ നിലവിൽ ഇത്രയും പണം ഇല്ലെങ്കിലും കേന്ദ്രത്തിന്റെ മറ്റു വരുമാന വിഭവങ്ങളിൽനിന്ന് ഈ തുക വകയിരുത്തി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തെ ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് പൂർണമായും ലഭ്യമാകും. ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിവിൽ നിന്നും ഇതേ തുക തിരിച്ചുപിടിക്കുമെന്നും അവർ അറിയിച്ചു.
ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിരന്തരമായി കേന്ദ്രവുമായി ചർച്ചയിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്നാണ് കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം.