*ദേശീയ പതാക ഉയർത്തി രാഷ്ട്രപതി; സൈനിക ശക്‌തി വിളംബരം ചെയ്‌ത് പരേഡ്.*
തിരഞ്ഞെടുത്ത 479 കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത–നൃത്ത വിരുന്നും പരേഡിന്റെ ഭാഗമായി. ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന നർത്തകരെ ദേശീയതലത്തിൽ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. സേനാവിഭാഗങ്ങളുടെ വിമാനങ്ങൾ അണിനിരന്ന ഫ്ലൈപാസ്റ്റായിരുന്നു പരേഡിലെ മറ്റൊരു പ്രധാന ആകർഷണം.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്‌മിറൽ ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവരും സന്നിഹിതരായിരുന്നു. സെന്‍ട്രല്‍ വിസ്ത, കർത്തവ്യപഥ്, പുതിയ പാർലമെന്റ് മന്ദിരം എന്നിവയുടെ നിര്‍മാണത്തൊഴിലാളികള്‍, പാല്‍, പച്ചക്കറി, പലവ്യഞ്ജന വില്‍പ്പനക്കാര്‍ തുടങ്ങിയവര്‍ക്കു പരേഡ് വീക്ഷിക്കാന്‍ മുൻനിരയിൽ അവസരമൊരുക്കിയിരുന്നു.
കനത്ത സുരക്ഷയിലാണു റിപ്പബ്ലിക് ദിന ചടങ്ങുകൾ നടന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഈ പാതയിൽ 150 ലേറെ സിസിടിവി കാമറകൾ ക്രമീകരിച്ചിരുന്നു. റിപ്പബ്ലിക് ദിനാഘേഷത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പതാക ഉയർത്തി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷങ്ങൾ 29ന് ബീറ്റിങ് റിട്രീറ്റോടെയാണ് അവസാനിക്കുക.