തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യൻ മരിക്കുന്നതിനു തലേന്നു വരെ രണ്ടാഴ്ചയായി കൂടെ താമസിച്ച കൂട്ടുകാരിയിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ തേടിയില്ലെന്നത് ഉൾപ്പെടെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മിഷണർ വൈ.എച്ച്. നാഗരാജുവിന്റെ റിപ്പോർട്ട്. നയനയുടെ സുഹൃത്തുക്കളിൽ നിന്നു വിവരം ശേഖരിക്കാൻ അന്വേഷണസംഘം ശ്രമിച്ചില്ല. അടുപ്പമുള്ള 5 പേരുടെ ഫോൺവിവരം ശേഖരിച്ച് ഫയലിൽ വച്ചതല്ലാതെ അതു വിലയിരുത്തി അന്വേഷിച്ചില്ല. ഇത്തരം വീഴ്ചകൾ സാധാരണ കേസുകളിൽ പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന റിപ്പോർട്ടാണ് കമ്മിഷണറുടേത്.
കേസ് അവസാനിപ്പിച്ച് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ 3 കാര്യങ്ങളാണ് അന്വേഷണസംഘം പറഞ്ഞിട്ടുള്ളത്. 1. അസ്ഫിക്സിയോഫീലിയ എന്ന സവിശേഷ മാനസികാവസ്ഥ. 2. രക്തത്തിലെ പഞ്ചസാരയുടെ അപകടകരമായ തോതിലുള്ള കുറവ്. 3. വിഷാദരോഗം. എന്നാൽ ഇവ തെളിയിക്കുന്ന രേഖകളോ മൊഴികളോ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ആദ്യമേയെത്തി അതനുസരിച്ച് കേസ് തീർത്തതായാണ് ഫയൽ പഠിച്ച ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അന്വേഷിച്ച ഗ്രേഡ് എസ്ഐ സർവീസിൽ നിന്നു വിരമിച്ചു. സിഐയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സർവീസിലുണ്ട്.