ഇരിട്ടി: മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫിവർക്കേഴ്‌സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് ഒ.കെ. രാജഗോപാലന് പായത്തെ കോഫിഹൗസിലെ ജീവനക്കാരുടെ കുടുംബ കൂട്ടായ്മ്മയുടേയും പൗരാവിലിയുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പൗരസ്വീകരണം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.രഞ്ജിത്ത്കമൽ അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ രാജഗോപാലിനെ ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി , വൈസ്.പ്രസിഡന്റ് അഡ്വ. എം. വിനോദ്കുമാർ, പി.വി. ബാലകൃഷ്ണൻ, എം. സുമേഷ്, പായം ബാബുരാജ്, പി. പങ്കജാക്ഷി, എം. പ്രകാശൻ, വി.വി. ആൻറണി, പി.ടി. ഹരീന്ദ്രൻ, എം. പ്രദീപൻ, ടി. കെ. ജോർജുകുട്ടി, ഉൻമേഷ് പായം, എം. മോഹനൻ, വി. സുരേഷ് ബാബു, എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒ.കെ. രാജഗോപാലൻ മറുപടി പ്രസംഗം നടത്തി.
പായം ഗ്രാമത്തിൽ നിന്നും 300 ഓളം പേരാണ് വിവിധ കാലഘട്ടങ്ങളിലായി കോഫിഹൗസിൽ ജീവനക്കാരായത്. മേഖലയിലെ കുടുംബങ്ങളിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിന്റെ ഊടും പാവും നെയ്തത് കോഫീഹൗസ് എന്ന സഹകരണ സ്ഥാപനത്തിലൂടെയായിരുന്നു.
നാടിന്റെ സമ്പത്ത് ഘടനയിലും ജീവിത നിലവാരത്തിലും ഇന്ത്യൻ കോഫി വർക്കേഴ്‌സ് സഹകരണ സൊസൈറ്റി വഹിച്ച പങ്ക് കണക്കിലെടുത്താണ് സൊസൈറ്റിയുടെ നവീകരണത്തിനും വികസനത്തിനും ജീവനക്കാരുടെ ക്ഷേമത്തിനുമായി ദീർഘമായ 42 വർഷം മുന്നിൽ നിന്നും നയിക്കുന്ന സൊസൈററിയുടെ പ്രസിഡന്റ് രാജഗോപാലനെ ആദരിക്കാൻ ജീവനക്കാർക്കൊപ്പം നാടൊന്നാകെ കൈകോർത്തത്.
1968-ൽ സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച രാജഗോപാൽ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ടാണ് സൊസൈറ്റിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. 21 സംസ്ഥാനങ്ങളിലായി 163 ശാഖകളും നിരവധി ഉപശാഖകളും 10 ലോഡ്ജുകളുമായി 7000-ത്തോളം പേർ ജോലിചെയ്യുന്ന ഇന്ത്യയിലെ മികച്ച സഹകരണ സ്ഥാപനമാക്കിമാറ്റിയത് രാജഗോപാലിന്റെ നേതൃപാടവത്തിലൂടെയാണ്. സ്ഥാപനത്തിന്റെ വിളർച്ചക്കൊപ്പം നേട്ടങ്ങളുടെ പങ്കും തൊഴിലാളികൾക്ക് വേതനമായും ആനകൂല്യങ്ങളായും നൽകാൻ കഴിയുന്നു. കോവിഡിന് ശേഷം എല്ലാ മേഖലകളും തളർച്ചയിലേക്ക് നീങ്ങിയപ്പോൾ കോഫീ ഹൗസിനെ അതിന്റെ പ്രൗഡിയോടെ മുന്നോട്ട് നയിക്കാൻ കഴിയുന്നത് സൊസൈറ്റിയെ ഒരു കുടുംബം പോലെ കാണാനുള്ള നേതൃത്വ ഗുണം കൊണ്ടാണ്.
previous post