അട്ടപ്പാടിയിലേക്കു വീണ്ടും ഇരുട്ടുകയറുന്നു. മലയോര കർഷകർക്കും പ്രദേശവാസികൾക്കും ഇടിത്തീയായി ഭവാനി വന്യജീവിസങ്കേതം വരുന്നു. സൈലന്റ് വാലിയുടെ നിലവിലുള്ള 148 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ അഗളി റേഞ്ചിലെ വനവും ചേർത്താണ് സർക്കാരിന്റെ പ്രൊപ്പോസൽ. നിർദിഷ്ട ഭവാനി വന്യജീവി സങ്കേതം നിലവിൽ വന്നാൽ അട്ടപ്പാടി ഒട്ടാകെ ഒറ്റവനമായി മാറും.
നിലവിലെ സുപ്രീംകോടതി വിധി പ്രകാരം എല്ലാ സംരക്ഷിത മേഖലയോടും ചേർന്ന് ബഫർ സോണ്‍ ആവശ്യമാണ്. അട്ടപ്പാടിയിലെ നിലവിലുള്ള മുഴുവൻ വനവും സങ്കേതമാകുന്നതോടെ ബഫർ സോണ്‍ റവന്യൂ ഭൂമിയിൽ കണ്ടെത്തേണ്ടി വരും. ഇങ്ങനെ സംഭവിച്ചാൽ അട്ടപ്പാടിയുടെ അതിജീവനം അപകടത്തിലാക്കും.
പരിസ്ഥിതിലോല വിഷയത്തിൽ സംസ്ഥാന സർക്കാരിനു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിക്കുന്പോഴാണു കേരളത്തിൽ പുതിയ വന്യജീവി സങ്കേതത്തിനുള്ള ശുപാർശ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കേന്ദ്രസർക്കാരിന്റെ മുന്നിലാണ് ബഫർ സോൺ വിഷയങ്ങളെന്ന് ആണയിടുന്പോഴും പുത്തൻ വന്യജീവി സങ്കേതത്തിനു സംസ്ഥാന സർക്കാർതന്നെ മുൻകൈയെടുത്തതു വിരോധാഭാസവും കർഷകരോടുളള വെല്ലുവിളിയുമായി വിലയിരുത്തപ്പെടുന്നു.
ബഫർ സോണ്‍ വിഷയത്തിൽ സർക്കാരിന്റെ നിലവിലുള്ള നിലപാടിലെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുകയാണ് ഭവാനി. ഭവാനി കേരളത്തിലെ ഇരുപത്തിയഞ്ചാമത്തെ വന്യജീവി സങ്കേതമായാണുസർക്കാർ നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കർഷക അനുകൂല നിലപാടിൽ എന്തെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ഭവാനി വന്യജീവി സങ്കേത നിർദേശം പിൻവലിക്കാൻ നടപടി എടുക്കണം എന്നതാണ് കർഷക സംഘടനകളുടെ ആവശ്യം.നിർദിഷ്ട ഭവാനി വന്യജീവി സങ്കേതത്തിന്റെ രൂപരേഖ.