കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ക്രിസ്മസ് ആഘോഷങ്ങൾ ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ ആഘോഷങ്ങളിലും ഘോഷയാത്രകളിലും ഉപയോഗിക്കില്ല. പുൽക്കൂടുകൾ പ്രകൃതി സൗഹൃദ വസ്തുക്കളാൽ നിർമിക്കും. പേപ്പർ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളിൽ മാലിന്യങ്ങൾ തീയിടുന്നത് ഒഴിവാക്കും. അജൈവ മാലിന്യം ഹരിത കർമ സേനയ്ക്ക് കൈമാറും. സേനയ്ക്കുള്ള യൂസർ ഫീ ഉറപ്പ് വരുത്തും. വീടുകളും ആരാധനാലയങ്ങളും മുൻകുട്ടി ശുചീകരിക്കും. ഹരിത പ്രോട്ടോക്കോൾ പാലിച്ച് ക്രിസ്മസ് ആഘോഷിച്ച വീടുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തും എന്നിവയാണ് യോഗതീരുമാനങ്ങൾ.
ഇതു സംബന്ധിച്ച സന്ദേശം തയാറാക്കി നൽകാൻ ഹരിത കേരള മിഷനെ ചുമതലപ്പെടുത്തി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, തലശേരി ആർച്ച്ബിഷപ്പിന്റെ പ്രതിനിധി ഫാ. മാത്യു ആശാരിപറമ്പിൽ, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി പി.ടി. ബാബു, ഹരിത കേരള മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ഇ.പി. സോമശേഖരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.