പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ വിതരണവും നിലച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പെന്ഷന് മുടങ്ങാന്‍ കാരണമായിരിക്കുന്നത്. വാര്‍ധക്യ കാല പെന്ഷന്, വിധവാപെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 55 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ വീതം ലഭിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ഓണത്തിനു കുടിശികയുളള പെന്ഷന് തീര്‍ത്തു നല്‍കിയതാണ്. തുടര്‍ന്ന് സെപ്റ്റംബര്‍ മാസത്തെ പെന്ഷന് വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
ബാങ്ക് അക്കൗണ്ടിലൂടെ പെന്ഷന് വാങ്ങുന്നവര്‍ക്കു മാത്രമാണ് സെപ്റ്റംബര്‍ മാസത്തെ പെന്ഷന് ലഭിച്ചത്. ഒക്ടോബര്‍ മാസത്തെ പെന്ഷന് വിതരണം നവംബര്‍ ആദ്യവാരം ആരംഭിക്കേണ്ടതാണ്. ഒക്ടോബര്‍ 25ന് പെന്ഷന് അനുവദിച്ച് ഉത്തരവിറങ്ങേണ്ടതാണെങ്കിലും ഇതുവരെ ഇറങ്ങിയിട്ടില്ല.ഈ മാസം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനായി റിസര്‍വ്ബാങ്ക് മുഖേന 2000 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു.
കടമെടുക്കാവുന്ന പരിധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നല്‍കണമെന്നും ബാലഗോപാല്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന വികസപദ്ധതികളും ക്ഷേമപെന്ഷന് വിതരണവും തടസപ്പെട്ടിരിക്കുകയാണെന്നാണ് ധനമന്ത്രി കേന്ദ്രധനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്കാന് പാടുപെടുമ്പോള്‍ ക്ഷേമപെന്ഷന് ബാധ്യത കൂടി എങ്ങനെ ഏറ്റെടുക്കുമെന്ന ആശങ്കയിലാണ് ധനവകുപ്പ്. സെപ്റ്റംബര്‍ മുതല്‍ പെന്ഷന് മുടങ്ങിയ സാഹചര്യത്തില്‍ ക്രിസ്മസിനു മുമ്പ് മൂന്നു മാസത്തെ പെന്ഷന് ഒരുമിച്ചു നല്കാന് കഴിയുമോ എന്ന ചിന്തയിലാണ് സര്‍ക്കാര്‍. സിപിഎമ്മും എല്‍ഡിഎഫും ഇക്കാര്യത്തില്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഓണം, ക്രിസ്മസ്, വിഷു വേളകളില്‍ മൂന്നു മാസത്തെ പെന്ഷന് ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുലക്ഷ്യമാക്കി പെന്ഷന് പ്രതിമാസം നല്‍കുമെന്ന് സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനിടയില്‍ പെന്ഷന് പദ്ധതിയില്‍ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിനു മുന്നോടിയായി 2019 ഡിസംബര്‍ 31 വരെ സാമൂഹ്യപെന്ഷന് അനുവദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള നിലവിലെ ഗുണഭോക്താക്കള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി തുടങ്ങി. കൂടാതെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന വിവിധ ക്ഷേമനിധിബോര്‍ഡുകള്‍, ദേവസ്വംബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിരമിച്ച ശേഷം സാമൂഹ്യ പെന്ഷന് വാങ്ങുന്നവരെയും ഒഴിവാക്കി തുടങ്ങി.