കണ്ണൂർ: ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാർഥികൾ വിവരമറിഞ്ഞു തുടങ്ങി. സിറ്റി പോലീസ് ആവിഷ്കരിച്ച വാച്ച് ദ സ്റ്റുഡന്റ് പദ്ധതിയിൽ നാല് ദിവസത്തിനുള്ളിൽ പിടിയിലായത് പെൺകുട്ടികളുൾപ്പെടെ 11 പേർ. കറങ്ങിനടന്ന കുട്ടികളുടെ വിവരം പോലീസ് സ്കൂൾ അധികൃതരെയും വീട്ടുകാരെയും അറിയിച്ചു.
പയ്യാന്പലം ബീച്ച്, കണ്ണൂർ കോട്ട, സിനിമാ തിയേറ്ററുകൾ, മാളുകൾ എന്നിവിടങ്ങളിൽനിന്നാണ് ക്ലാസിൽ കയറാതെ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ കണ്ടെത്തിയത്. കണ്ണൂർ കോട്ടയിൽ കൊല്ലത്തുനിന്നുള്ള ഒരു പെൺകുട്ടിയുടെ കൂടെ കണ്ടത് കണ്ണൂരിലുള്ള ആൺകുട്ടിയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണെന്ന് കുട്ടികൾ പറഞ്ഞു. ക്ലാസിലെത്താത്ത ചില വിദ്യാർഥികളെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ അവർ പതിവുപോലെ വീട്ടിൽനിന്നു പുറപ്പെട്ടതായാണ് വിവരം ലഭിച്ചത്. ഇത്തരം കുട്ടികൾക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് നിരീക്ഷിച്ചുവരികയാണ്.
സിറ്റി പോലീസ് കമ്മീഷണർ ടി.കെ. രത്നകുമാർ, വനിതാ ഇൻസ്പെക്ടർ ടി.പി. സുധ എന്നിവരുടെ നേതൃത്വത്തിലുള്ള 15 ഓളം പോലീസുകാർ ടീമായി തിരിഞ്ഞാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർക്കുകളിലും മാളുകളിലും സിനിമാ തിയേറ്ററുകളിലുമായി പരിശോധന നടത്തുന്നത്. നാളെമുതൽ മഫ്ടിയിലുള്ള പോലീസുകാർ വിദ്യാർഥികളെ നിരീക്ഷിക്കും. എസിപി, സ്കൂൾ അധ്യാപകർ, വനിതാ സിഐ എന്നിവരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് തയാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.