കണ്ണൂർ: കണ്ണൂരിലെ പോലീസ് അക്ഷയപാത്രത്തിൽ നിന്നും മദ്യപിച്ചെത്തുന്നവർക്ക് ഇനി ഭക്ഷണം നൽകില്ല. ചിലർ മദ്യപിച്ചിട്ട് ഭക്ഷണം വാങ്ങാൻ വരുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരം നീക്കമെന്ന് എസിപി ടി.കെ. രത്നകുമാർ പറഞ്ഞു.
ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായിട്ടാണ് നടപടി. ഭക്ഷണം വാങ്ങാൻ എത്തുന്നവർ ഇനിമുതൽ വനിതാ പോലീസ് സ്റ്റേഷനിൽ നിന്നും ടോക്കൺ വാങ്ങണം.
ബ്രീത്ത് അനലൈസർ വച്ച് പരിശോധിച്ച് മദ്യപിച്ചില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ ഭക്ഷണത്തിന് ടോക്കൺ കൊടുക്കുകയുള്ളൂ. ഉച്ചയ്ക്ക് ഒന്നുമുതൽ ടോക്കൺ കൊടുത്തുതുടങ്ങും. 1.30ന് ഭക്ഷണം നൽകിത്തുടങ്ങും.
ദിവസവും അന്പതിൽപ്പരം പേർ അക്ഷയ പാത്രത്തിൽ നിന്നും ഭക്ഷണം വാങ്ങുന്നുണ്ടെന്ന് എസിപി അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ സന്തോഷകരമായ സന്ദർഭങ്ങളിൽ ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഓഫീസിലെ അക്ഷയപാത്രം കോ-ഓർഡിനേറ്റർ എം.വി. സതീഷിനെ 902036 4050 എന്ന ഫോൺ നന്പറിൽ അറിയിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം നൽകാവുന്നതാണ്.