തിരുവനന്തപുരം∙ പങ്കാളിയെ ഭയപ്പെടുത്താൻ ഇൻസ്റ്റഗ്രാം പേജ് വഴി വ്യാജ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി പൊലീസിനെ വട്ടംകറക്കി. കരമന മേലാറന്നൂരാണു സംഭവം. ആത്മഹത്യാ ഭീഷണി സത്യമെന്നു ധരിച്ച് ഇൻസ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണു പൊലീസിൽ വിവരമറിയിച്ചത്. ഇരുവരെയും താക്കീതു നൽകി വിട്ടയച്ചു.
ആലപ്പുഴ സ്വദേശിയായ യുവതിയും നെയ്യാറ്റിൻകര സ്വദേശിയായ യുവാവും 3 വർഷമായി കരമനയിൽ ഒരുമിച്ചു താമസിക്കുകയാണ്. ഫോൺ എടുക്കാതെ പോയ യുവാവ് തിരിച്ചെത്താൻ വൈകിയതോടെയാണ് യുവതി ‘കടുംകൈ’ ചെയ്തത്.
ഞരമ്പു മുറിച്ചെന്നു കാണിക്കാനായി കൈത്തണ്ടയിൽ ടൊമാറ്റോ സോസ് പുരട്ടി. തെറ്റിദ്ധരിച്ച ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പൊലീസിനു വിവരം കൈമാറി. സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ലൊക്കേഷൻ കണ്ടെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കരമന പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.