ടൂറിസ്റ്റ്, സ്വകാര്യ ബസുകളിലെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തുന്ന പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിയിലായി. ഇതുവരെ 3,09,250 രൂപ പിഴയീടാക്കി. ഒക്ടോബർ ആറു മുതൽ 10 വരെയുള്ള അഞ്ചുദിവസത്തിനിടെ 458 ബസുകൾക്കെതിരെ നടപടിയെടുത്തു. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് ഫോക്കസ് ത്രീ എന്ന പേരിൽ വ്യാപക പരിശോധന നടത്തുന്നത്.
അനധികൃത ലൈറ്റുകൾ ഘടിപ്പിച്ച 122 ബസുകൾക്കെതിരെ നടപടിയെടുത്തു. 62 വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. നികുതി അടക്കാത്ത 32 ബസുകളും സ്പീഡ് ഗവർണർ ഒഴിവാക്കിയ ആറു ബസുകളും പിടികൂടി. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച നാലുപേർക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഒൻപതുപേരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, എയർ ഹോണുകൾ, ഡ്രൈവറുടെ കാഴ്ച മറിക്കുംവിധം കണ്ണാടികളിൽ തൂക്കിയിട്ട അലങ്കാര വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്.