കണ്ണൂർ: പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുമ്പോൾ ടിക്കറ്റ് നിരക്ക് ബോർഡ് കണ്ട് നമ്മളൊന്ന് നോക്കി നിൽക്കാറുണ്ട്. സ്വദേശിക്ക് 50 ഉം വിദേശിക്ക് 150 ഉം. ഇത് എവിടുത്തെ നിയമമാണെന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ ഇതാണ് അവസ്ഥ. എന്നാൽ, കണ്ണൂരിലെ ഡിടിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഥിതി അല്പം വ്യത്യസ്തമാണ്. ടിക്കറ്റ് നിരക്കിൽ അങ്ങനെ വിദേശിയെന്നോ സ്വദേശിയെന്നോ വേർതിരിവ് ഇല്ല. എല്ലാർക്കും ഒരേ ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാര സൗഹാർദ ജില്ലയാക്കുകയെന്നതാണ് ലക്ഷ്യം.
വിദേശികൾക്ക് മാത്രമല്ല, ഏത് സംസ്ഥാനത്ത് നിന്ന് വന്നാലും ഇതാണ് നിരക്ക്. ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുള്ള കണ്ണൂർ കോട്ടയിലടക്കം ഇരട്ടി നിരക്കാണ് നൽകേണ്ടത്. ഡിടിപിസിയുടെ കീഴിലുള്ള പയ്യാന്പലം പാർക്ക് 20 , പാലക്കയം തട്ട് 45, മീൻകുന്ന് ചാൽബീച്ച് പാർക്ക് 10, ധർമടം ടൂറിസ്റ്റ് സെന്റർ 20, ചൂട്ടാട് ബീച്ച് 25, വയലപ്ര 25, പഴശി ഗാർഡൻ 30 എന്നിങ്ങനെയാണ് നിലവിൽ ഏർപ്പെടുത്തുന്ന നിരക്ക്.
വരൂ, കണ്ണൂർ കാഴ്ചകൾ
കാണാം..
സഞ്ചാര പ്രേമികൾക്ക് ഇനി നവംബർ മുതൽ കണ്ണൂരിനെ തൊട്ടറിയാം. മിതമായ നിരക്കിൽ സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് കണ്ണൂർ കാഴ്ചകൾ കാണാനൊരുക്കുകയാണ് ഡിടിപിസി. ആഴ്ചകൾ തോറുമായിരിക്കും യാത്രയൊരുക്കുന്നത്. യുവാക്കൾക്ക് ഏറെ പ്രിയമള്ള ഹിൽസ്റ്റേഷനുകളിലേക്കും കുട്ടികൾക്കായി പാർക്കും ബീച്ചുകളിലേക്കുമെല്ലാം യാത്രയൊരുക്കുന്നുണ്ട്. വിദേശ സഞ്ചാരികൾക്ക് കൂടുതലായും കൈത്തറിയേയും തെയ്യത്തെയും തിറകളെയും അറിയാനാണ് താത്പര്യം. അതുകൊണ്ട് തന്നെ അവർക്കായി പ്രത്യേക പാക്കേജാണ് ഒരുക്കുന്നത്. ഡിടിപിസിയുടെ ഒഫിഷ്യൽ വെബ്സൈറ്റായ dtp ckannur.com ലൂടെ ഇതിന്റെ വിവരങ്ങളറിയിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ജിജീഷ് കുമാർ പറഞ്ഞു. കൂടാതെ, തെയ്യത്തെക്കുറിച്ച് കൂടുതലറിയാനായി തെയ്യം കലണ്ടറുകളും ഒരുക്കുന്നുണ്ട്.