കണ്ണൂർ: ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വടക്കൻ ജില്ലകളിലെ അധ്യാപകർ. ഓണം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ലഭിക്കേണ്ട പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗമാണ് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ലഭിക്കാത്തത്.
കുറച്ച് വിഷയങ്ങളുടെ പുസ്തകങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഭാഷാവിഷയങ്ങളുടെ പുസ്തകങ്ങളൊന്നും എത്തിയിട്ടില്ല. മൂന്ന് ഭാഗമുള്ള പുസ്തകങ്ങളുടെ രണ്ടാം ഭാഗമാണ് ഓണം കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ ലഭിക്കേണ്ടത്. എന്നാൽ, ഓണാവധി കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പുസ്തകങ്ങളുടെ വിതരണം പാതിവഴിയിലാണ്.
ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണവും മുടങ്ങിയിട്ടുണ്ട്. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം പാതിവഴിയിലാണ്. നിലവിൽ ഒന്നാം ഭാഗം പഠിപ്പിച്ചുകഴിഞ്ഞ അധ്യാപകർ പഴയ പുസ്തകങ്ങളും ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ചാണ് പല സ്കൂളുകളിലും പഠിപ്പിക്കുന്നത്.
പ്രിന്റിംഗ് മുടങ്ങിയതാണ് പ്രതിസന്ധിക്കു കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ പാഠപുസ്തക പരിഷ്കരണം നടത്തിയിട്ട് പത്തു വർഷത്തോളമായെന്നും പരിഷ്കരണമൊന്നും നടത്താത്ത ഈ പുസ്തകങ്ങൾ അച്ചടിച്ച് തരുന്നതിൽ എന്തിനാണ് ഇത്ര കാലതാമസമെന്നുമാണ് അധ്യാപകർ ചോദിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
ഓണാവധിക്കുമുന്പ് വിദ്യാലയങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിച്ച പാഠപുസ്തകങ്ങൾ വൈകുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.