കണ്ണൂർ: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായി പോകുന്നതിലൂടെ വാട്ടർ അഥോറിറ്റിക്ക് ഉണ്ടാകുന്നത് ഒരു വർഷത്തിൽ ഏകദേശം 200 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് കണക്കുകൾ. കുടിവെള്ളപൈപ്പ് പൊട്ടുന്നത് കാരണം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൂടാതെ, വകുപ്പിനും വൻവരുമാന നഷ്ടം വരുത്തുകയാണ്. റോഡ് നവീകരണത്തിനിടെയാണ് കുടിവെള്ളപൈപ്പുകൾക്ക് കൂടുതലായും കേടുപാടുകൾ സംഭവിക്കുന്നത്. ഇതിലൂടെ ഓട്ടേറെ ശുദ്ധജലം പാഴായി പോകുന്നുണ്ട്.
ചോർച്ച മൂലം ഏകദേശം 20-25 ശതമാനം വെള്ളം നഷ്ടപ്പെടുന്നതായാണ് കണക്ക്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തും വകുപ്പിന് വരുന്ന നഷ്ടം മനസിലാക്കിയും ശാശ്വതപരിഹാരത്തിനായി പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്രവൃത്തികൾ വകുപ്പ് സമയബന്ധിതമായി നടത്തുന്നുണ്ട്. പഴകിയ പൈപ്പുകളും പമ്പ് സെറ്റുകളും മാറ്റി പുതിയവ സ്ഥാപിക്കുവാനുള്ള നടപടികൾ കിഫ്ബി, അമൃത് തുടങ്ങിയവ വഴിയാണ് സ്വീകരിക്കുന്നത്. കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നുണ്ട്.
പുതുതായി സ്ഥാപിക്കുന്നവയെല്ലാം ആവശ്യമായ മർദനം താങ്ങുന്ന ടെസ്റ്റ് ചെയ്ത ഗുണനിലവാരം ഉറപ്പാക്കിയ പൈപ്പുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ, പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം ഫീൽഡ് ടെസ്റ്റ് നടത്തി മർദ്ദം താങ്ങുന്നുണ്ടോയെന്നും ചോർച്ചയില്ലെന്നും ഉറപ്പ് വരുത്താറുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കോടിക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികൾക്കമുള്ള പൈപ്പുകൾ സെന്ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രേോകെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി(സിഐപിഇടി)എന്ന അംഗീകൃത സ്ഥാപനത്തിൽ പരിശോധന നടത്താറുമുണ്ട്. എങ്കിലും കാലപ്പഴക്കം കൊണ്ട് പൈപ്പുകളിലൂടെയും ജോയിന്റ് വാൽവുകളിലൂടെയും ജലചോർച്ച സംഭവിക്കാറുണ്ടെന്നും വിവരം ശ്രദ്ധയിൽപ്പെടുന്നതിനുസരിച്ച് സമയബന്ധിതമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു