ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഫലം പുറത്തുവന്നുകഴിഞ്ഞു. 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്. ഓട്ടോ ഡ്രൈവറാണ് അനൂപ് . ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിനാണ് അനുപിന് സമ്മാനം തേടി എത്തിയത്.
ഇപ്പോൾ ലോട്ടറി പ്രേമികൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നടന്നിരുന്നു. അഞ്ച് കോടി ആയിരുന്നു പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാൽ ഇനി പൂജാ ബമ്പറിന്റെ സമ്മാനത്തുക അഞ്ച് കോടി അല്ല, പത്ത് കോടിയാണ്. പൂജാബമ്പർ ഒന്നാം സമ്മാനം അഞ്ച് കോടിയിൽ നിന്നും പത്തു കോടിയാക്കി ഉയർത്തി.നാളെ മുതൽ മാർക്കറ്റിലെത്തുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ അറിയിച്ചു.ഇത്തവണ ഓണം ബമ്പറിന് റെക്കോർഡ് വിൽപനയാണ് നടന്നത്. ഒരാഴ്ച്ചക്കുള്ളിൽ തന്നെ വലിയരീതിയിൽ ഓണം ബമ്പർ ടിക്കറ്റിന്റെ വിൽപന നടന്നിരുന്നു. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്.67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേൽ ഏറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്. തൃശൂരിൽ 8,79,200 ടിക്കറ്റുകളാണ് വിറ്റത്.ഒന്നാം സമ്മാനം നേടിയത് തിരുവനന്തപുരത്താണ്. ഇന്നലെ രാത്രിയാണ് ഏജൻസിയിൽ നിന്നും അനൂപ് ടിക്കറ്റ് എടുത്തത്. 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടിയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ആളുകൾക്ക് ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിന് ആണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.