കണ്ണൂർ: പ്രധാന ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ഥിരം പരിശോധനാ സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഭക്ഷ്യസുരക്ഷാ കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നടപടി വേഗത്തിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ രാസവസ്തു കലർന്ന മത്സ്യം സംസ്ഥാനത്തെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഇക്കാര്യമറിയിച്ചത്.
2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഫിഷറീസ് വകുപ്പുമായി ചേർന്ന് കൃത്യമായ ഇടവേളകളിൽ ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മത്സ്യത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർക്കുന്നത് തടയാൻ നടപ്പിലാക്കിയ സാഗർറാണി പദ്ധതി വിജയകരമായി നടന്നു വരുന്നുണ്ട്.
മത്സ്യത്തിലെ ഫോർമാലിന്റേയും അമോണിയയുടെയും സാന്നിധ്യം കണ്ടെത്തുന്നതിന് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നുമുണ്ട്.
മത്സ്യത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനലറ്റിക്കൽ ലാബിൽ പരിശോധന നടത്താറുണ്ട്. ഉപയോഗയോഗ്യമല്ലാത്ത മത്സ്യം വിൽക്കുന്നവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാറുമുണ്ട്. തത്സമയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയാൽ നശിപ്പിക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണെങ്കിൽ തിരിച്ചയയ്ക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.