കണ്ണൂർ: കടലേറ്റവും തീരശോഷണവും കണ്ണൂർ ജില്ലയിലെ കടലോരങ്ങളിലും സംഭവിക്കുന്നതായി ദേശീയ ഭൗമശാസ്ത്ര പഠനം. ജില്ലയിലെ മിക്ക കടലോരങ്ങളിലും കടലേറ്റം രൂക്ഷമാണെന്നും റിപ്പോർട്ടിലുണ്ട്. അഴീക്കൽ ഫെറി, ചാൽ ബീച്ച് വരെയുള്ള അഞ്ചര കിലോ മീറ്റർ ദെർഘ്യമുള്ള കടൽ ഭാഗങ്ങളിലെ 300 മീറ്റർ ഭൂമി കടലെടുത്തിട്ടുണ്ട്. ഇതേതുടർന്ന് കെ.വി. സുമേഷ് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ച് പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ്.
മഴക്കാലത്തിന്റെ ദൈർഘ്യം കൂടിയതോടെ കഴിഞ്ഞ മൂന്നു വർഷമായി കടലേറ്റം ശക്തമാണ്. ഇത് മത്സ്യ തൊഴിലാളികളുടെയും കടലോരത്ത് പാർക്കുന്നവരുടെ ആശങ്ക വർധിപ്പിച്ചുണ്ട്. പയ്യാന്പലം മുതൽ ഏഴര കടപ്പുറം വരെയുള്ള ഭാഗങ്ങളിലും കരശോഷണം സംഭവിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ രണ്ടു മാസം മുന്പ് ഡൽഹിയിൽ നിന്നെത്തിയ ഭൗമശാസ്ത്ര പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. ആയിക്കര, മാപ്പിളബേ, തയ്യിൽ, നീർച്ചാൽ, തോട്ടട, കിഴുന്ന, ആദികടലായി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒൻപത് സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തി നടത്തിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു.
കടൽഭിത്തി ശാശ്വത പരിഹാരമല്ല
തീരശോഷണം തടയാൻ ഒരേ രീതിയിലുള്ള പരിഹാരമില്ലെന്നും ശോഷണത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത മേഖലകളിലായി തിരിച്ച് അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. കടൽഭിത്തി ശാശ്വത പരിഹാരവുമല്ല. ഇത് നിർമിച്ചിടത്തെല്ലാം തീരശോഷണവുമുണ്ടായി. മണൽത്തിട്ട, കണ്ടൽക്കാട്, തീരസസ്യം എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ കണ്ടെത്തലുകൾ. തുറമുഖ നിർമാണത്തോടൊപ്പം നടക്കേണ്ട തീരപരിപാലന പദ്ധതികൾ പലയിടത്തും നടപ്പാക്കുന്നില്ലെന്നും ഇത് തീരശോഷണത്തിന് കാരണമാകുന്നതായും പറയുന്നു.