തേങ്ങ ഉത്പാദനം വർധിപ്പിക്കാൻ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയിലെ തെങ്ങിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് 42 തേങ്ങ. ഒരു കുലയിൽ നാലു തേങ്ങ തികച്ചു കിട്ടുന്നില്ല. നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിൽ കൃഷി മന്ത്രി പി. പ്രസാദാണ് വിവരം പുറത്തുവിട്ടത്.
കേരഗ്രാമം പദ്ധതി നടപ്പാക്കിയ രണ്ടര ഏക്കറിലെ 250 തെങ്ങിൽ നിന്ന് 10,739 തേങ്ങ ലഭിച്ചതായി കൃഷി വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ഒരു തെങ്ങിൽ നിന്ന് 25 തേങ്ങയാണ് ശരാശരി ലഭിക്കുന്നത്. ഒരു വർഷം 12 പൂങ്കുല വിരിയുന്പോൾ ഓരു കുലയിൽ രണ്ടു തേങ്ങ മാത്രം കിട്ടുന്നു.അതിനാൽ തേങ്ങ ഉത്പാദനം കൂട്ടാൻ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് കാലിടറുകയാണ്. തെങ്ങുകളിൽ ഉണ്ടാകുന്ന പ്രധാന രോഗബാധയായ കാറ്റുവീഴ്ചയ്ക്കു കാരണം ഫൈറ്റോപ്ലാസ്മയെന്ന വാലില്ലാത്ത ബാക്ടീരിയ ആണ് . വേര് അഴുകലിൽ തുടങ്ങി വർഷങ്ങൾ പിന്നിട്ടശേഷം മണ്ടയിൽ ലക്ഷണം പ്രത്യക്ഷപ്പെടുന്നു. ഇതിനകം തേങ്ങ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യും.
ഫൈറ്റോപ്ലാസ്മ ബാധിക്കുന്ന തെങ്ങിൽ 18 വർഷം കഴിയുന്പോൾ മാത്രം പ്രത്യക്ഷ ലക്ഷണം കാണാനാകൂവെന്ന് കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. ഇതിനകം കായ്ഫലം കുറയുകയോ നിലയ്ക്കുകയോ ചെയ്യും.
രോഗബാധയുള്ള തെങ്ങിനു പകരം സർക്കാർ നൽകുന്ന തെങ്ങിൻതൈ നട്ടുപിടിപ്പിക്കുന്നതാണ് കേരഗ്രാമം പദ്ധതി. തൈ വിതരണം മുതൽ പാളിയതിനാൽ പദ്ധതിതന്നെ പാഴാകുകയാണ്. തിരുവനന്തപുരം മുതൽ കോഴിക്കോടുവരെ കാറ്റുവീഴ്ച വ്യാപിച്ചുകഴിഞ്ഞു.