അടൂരിൽ സ്വകാര്യ ബാങ്കിന്റെ കലക്‌ഷൻ ഏജന്റായ യുവതിയെ തടഞ്ഞുനിർത്തി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഭർത്താവിനും സുഹൃത്തുക്കൾക്കുമായി തിരച്ചിൽ തുടരുന്നു. ബാഗ് തട്ടിയെടുത്ത ശേഷം യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. നാട്ടുകാര്‍ എത്തിയതു കൊണ്ടാണ് പ്രതികള്‍ക്ക് തീ കൊളുത്താന്‍ കഴിയാതെ പോയതെന്ന് ആക്രമണത്തിന് ഇരയായ ചാരുംമൂട് താമരക്കുളം തുണ്ടിൽവീട്ടിൽ അശ്വതി പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് 6.45ന് മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തായിരുന്നു സംഭവം. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി, മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തുള്ള സംഘങ്ങളിൽനിന്ന് പണം ശേഖരിച്ച ശേഷം സ്കൂട്ടറില്‍ വരുമ്പോൾ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് തെങ്ങമം സ്വദേശി കൃഷ്ണകുമാറും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് മുണ്ടപ്പള്ളിയില്‍വച്ചു തടഞ്ഞത്.
ക്രൂരമായി മര്‍ദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു. നിലവിളികേട്ട് ആളുകൾ എത്തിയപ്പോള്‍ കൃഷ്ണകുമാറും കൂട്ടാളികളും കടന്നുകളഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം രൂപയും ഓഫിസ് ആവശ്യത്തിനുള്ള ടാബും മൊബൈല്‍ഫോണും സംഘം കൊണ്ടുപോയി.
കൃഷ്ണകുമാറിന്‍റെ സഹോദരീപുത്രന്‍ അഖിലും സംഘത്തിലുണ്ടായിരുന്നെന്ന് അശ്വതി പറഞ്ഞു. പ്രതികള്‍ രാവിലെ മുതൽതന്നെ സ്ഥലത്തുണ്ടായിരുന്നെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പെട്രോളില്‍ കുളിച്ച നിലയിലാണ് യുവതിയെ കണ്ടത്. ആറു മാസമായി അശ്വതിയും കൃഷ്ണകുമാറും പിരിഞ്ഞു ജീവിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ അശ്വതി പരാതി നല്‍കിയിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് ആക്രമണമെന്നാണു സംശയിക്കുന്നത്.