കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവർണ പതാക) പദ്ധതിപ്രകാരം കടുംബശ്രീയുടെ നേതൃത്തിൽ ത്രിവർണ പതാക നിർമാണത്തിന് ജില്ലയിൽ തുടക്കമായി. നിലവിൽ രണ്ടു ലക്ഷം പതാകകളാണ് കണ്ണൂരിൽ നിർമിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മേൽനോട്ടത്തിലാണ് പതാക നിർമാണം നടക്കുന്നത്. തുടർന്ന് ഓർഡറുകൾ വരുന്ന മുറയ്ക്ക് പതാക നിർമിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു.
20 X 30 ഇഞ്ച് വലിപ്പത്തിൽ കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്ത പതാകകളാണു തയാറാക്കുന്നത്. 85,000 പതാകകൾ സ്കൂൾ കുട്ടികൾ വഴിയും, 1,15,000 പതാകകൾ സ്കൂൾ കുട്ടികളില്ലാത്ത വീടുകളിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ സംരംഭകർ, അപ്പാരൽ പാർക്കുകൾ, തയ്യൽ യൂണിറ്റുകൾ എന്നിവ വഴിയാണ് നിർമാണം.
ജില്ലയിലെ 90 ൽ അധികം യൂണിറ്റുകൾക്ക് കീഴിൽ വരുന്ന 350 കുടുംബശ്രീ പ്രവർത്തകരാണ് പതാക നിർമാണത്തിൽ പങ്കാളികളാകുന്നത്. 30 രൂപയാണ് ഒരു പതാകയുടെ വില. ഇന്നു മുതൽ പതാക വിതരണം ചെയ്തു തുടങ്ങും. ആവശ്യമായ പതാകകളുടെ എണ്ണം സ്കൂൾ അധികൃതരും വിദ്യാർഥികൾ ഇല്ലാത്ത വീടുകളിലേക്കു വേണ്ടത് തദ്ദേശസ്ഥാപനങ്ങൾ മുഖേനയും കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റർക്ക് കൈമാറും.
കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തുണ്ടെന്ന് ഉറപ്പുവരുത്താൻ സിഡിഎസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 13 മുതൽ 15വരെയാണ് ദേശീയപതാക ഉയർത്തുന്നത് .
സ്വതന്ത്ര ഇന്ത്യയ്ക്കായി ഒരു പതാക സ്വപ്നം കണ്ടവരുടെ മഹത്തായ ധൈര്യത്തെയും പ്രയത്നത്തെയും അനുസ്മരിക്കുന്നതിനും രാജ്യത്തെ യുവജനങ്ങളിൽ ദേശീയോദ്ഗ്രഥന പ്രവർത്തനത്തിന് പ്രചോദനം നൽകുന്നതിനും ദേശീയ പതാകയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുമാണ് രാജ്യമെമ്പാടും ‘ഹർ ഘർ തിരംഗ’ സംഘടിപ്പിക്കുന്നത്.