ഐഎസ്ആർഒയുടെ ആസാദി സാറ്റ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽനിന്നു ബഹിരാകാശത്തേക്ക് കുതിച്ചുയരുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയാകാൻ കോളയാട് സെന്റ് കോർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി സംഘവും. ഉപഗ്രഹ രൂപകല്പനയിൽ അന്തരീക്ഷ താപനിലയും വേഗവും അളക്കാൻ കഴിയുന്ന ചിപ്പ് പ്രോഗ്രാം ചെയ്യുന്നതിൽ പങ്കാളികളായ പത്ത് വിദ്യാർഥിനികളും നാല് അധ്യാപകരുമുൾപ്പെടെ പതിനാലംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ശ്രീഹരിക്കോട്ടയിലേക്ക് പുറപ്പെട്ടത്.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 75 സ്കൂളുകളിലെ 750 ഓളം പെൺകുട്ടികളുടെ കൂട്ടായ്മയിലാണ് ഉപഗ്രഹം നിർമിച്ചത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് കിഡ്സ് ഇന്ത്യ വികസിപ്പിച്ചെടുത്ത ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ നിർമാണത്തിൽ കേരളത്തിൽനിന്നുള്ള 20 പെൺകുട്ടികൾ പങ്കാളികളായി. ആസാദി സാറ്റ് കോ -ഓർഡിനേറ്റർ പഴയങ്ങാടി സ്വദേശി ഹരീഷ് കക്കീൽ വഴിയാണ് ഈ പദ്ധതി കോളയാട് സെന്റ് കോർണേലിയൂസ് സ്കൂളിലെത്തിയത്.
ഹരീഷിന്റെ സുഹൃത്തും സ്കൂളിലെ അധ്യാപകനുമായ ഉണ്ണിക്കൃഷ്ണൻ മുഖേന പദ്ധതി പത്ത് വിദ്യാർഥിനി സംഘം ഒറ്റ ദിവസം കൊണ്ടാണ് പൂർത്തീകരിച്ച് സ്പേസ് കിഡ്സിന് കൈമാറിയത്. പ്രധാന അധ്യാപകൻ ബിനു ജോർജിന്റെ സഹകരണവും ലഭിച്ചു. വി. സ്വാതിക, നിയ പി. ദിനേശ്, ടി. നിരഞ്ജന, സജ ഫാത്തിമ, ശ്രീയ ശേഖർ, പി. കൃഷ്ണേന്ദു, ശ്രേയ മറിയ സുനിൽ, തീർഥ പ്രശാന്ത്, നിയ എം. നമ്പ്യാർ, തൃഷ വിനോദ് എന്നിവരും അധ്യാപകരായ ടീം ലീഡർ കെ. ഹരീഷ് കുമാർ, പി. മിഥുൻ, വി.ജെ. ടെജി, വി.കെ. ജയൻ എന്നിവരുമാണ് ഉപഗ്രഹവിക്ഷേപണത്തിന് സാക്ഷികളാകുക. ഇന്നു രാവിലെ 9.18 ന് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരും.