ഇരിട്ടി: കർക്കിടകവാവ് ദിവസമായ ഇന്നലെ കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്രസങ്കേതത്തിൽ ബലിതർപ്പണത്തിനും മറ്റ് ചടങ്ങുകൾക്കുമായി എത്തിയത് നിർവധി പേർ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ മൂവായിരത്തിലേറെ പേരാണ് ക്ഷേത്ര സങ്കേതത്തിലെ ബാവലിപ്പുഴക്കരയിൽ ബലിതർപ്പണം നടത്തിയത്.
രാവിലെ അഞ്ചോടെ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്പേ ജനങ്ങൾ ബലിതർപ്പണ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. നാരായണൻ നമ്പീശന്റെ കാർമികത്വത്തിൽ ഇരുക്ഷേത്ര സമിതികളും ബലിതർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രക്കമ്മിറ്റികൾ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും ജനത്തിരക്ക് ഏറിയതോടെ ഇതൊന്നും മതിയാവാത്ത അവസ്ഥയായിരുന്നു. മഴ മാറിനിന്നത് ചടങ്ങുകൾക്ക് ഏറെ സൗകര്യപ്രദമായി. ഇരിട്ടി പോലീസും അഗ്നിശമനസേനയും സ്ഥലത്ത് സുരക്ഷ ഒരുക്കാൻ എത്തിയിരുന്നു. ബലിതർപ്പണത്തിനെത്തിയവർക്കെല്ലാം ലഘു ഭക്ഷണ സൗകര്യവും ഇരു ക്ഷേത്രസമിതികളും ചേർന്ന് ഒരുക്കിയിരുന്നു.
ഇരിട്ടി കല്ലുമുട്ടി ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് വിശ്വാസികൾ പിതൃതർപ്പണ കർമത്തിൽ പങ്കെടുത്തു. ജയകുമാർ, രതീഷ് എന്നിവർ നേതൃത്വം നൽകി. പി. എൻ. ബാബു, കെ. കെ. സോമൻ, വിജയൻ ചാത്തോത്ത്, രാജു കുളിഞ്ഞ, എ.എൻ. സുകുമാരൻ, പി.ജി. രാമകൃഷ്ണൻ, ജിൻസ് ഉളിക്കൽ എന്നിവർ നേതൃത്വം നൽകി.
previous post