കണ്ണൂർ: സംസ്ഥാനത്തെ അറവുശാലകളിലും മാംസവിൽപ്പന കേന്ദ്രങ്ങളിലും നടക്കുന്ന അനാരോഗ്യകരമായ നിയമലംഘനങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പുറത്തിറക്കിയ ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം നിയമ ലംഘനങ്ങൾ കേവലം കാഴ്ചക്കാരായി നോക്കി നിൽക്കാൻ കഴിയില്ലെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
ഭക്ഷ്യ- പൊതുവിതരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയും സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട വകുപ്പ് മേധാവിമാർ നാലാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും ലാഭക്കൊതിയുള്ള ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടു കൂടിയാണ് നിയമ ലംഘനങ്ങൾ നിർബാധം നടത്തുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു
previous post