പ്രമുഖ കമ്പനികളുടെ പാക്കറ്റുകളിൽ വ്യാജമരുന്ന്; 5 കോടിയുടെ വ്യാജമരുന്ന് പിടിച്ചെടുത്തു; പിന്നിൽ വൻ റാക്കറ്റ്

ബംഗളൂരു: കർണാടകയിലെ അനധികൃത കേന്ദ്രത്തിൽ നിന്നും 5 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ കർണാടക ഭക്ഷ്യമരുന്ന് സുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നുകളോട് സാമ്യമുള്ള വ്യാജമരുന്നുകളാണ് അതേ കമ്പനികളുടെ ലേബലിലും പാക്കറ്റുകളിലും തയ്യാറാക്കിയതായി കണ്ടെത്തിയിരിക്കുന്നത്.
ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നതായി എഫ്എസ്ഡിഎ പറഞ്ഞു.
രാമനഗര ജില്ലയിലെ ബിഡദിക്ക് സമീപം ഹെജ്ജാലയ്ക്കടുത്തുള്ള സ്ഥാപനത്തിൽ ചൊവ്വാഴ്ചയാണ് എഫ്എസ്‌ഡിഎ റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ പിടിച്ചെടുത്ത മരുന്നുകളുടെ ആകെ മൂല്യം ഏകദേശം അഞ്ച് കോടി രൂപയാണെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി.ഖാദർ പറഞ്ഞു. മരുന്നുകൾ നിർമിക്കുന്നതിനുള്ള ലൈസൻസ് സ്ഥാപനത്തിന് ഇല്ലെന്നും മന്ത്രി അറിയിച്ചു. പിടിച്ചെടുത്ത മരുന്നുകളും പരിസരത്ത് നിന്ന് കണ്ടെടുത്ത വസ്‌തുക്കളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. വ്യാജമരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനും റാക്കറ്റിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും ഇവരുടെ വിതരണശൃംഖല കണ്ടെത്തുന്നതിനുമായി എഫ്എസ്ഡിഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




