ദില്ലി: നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും രഞ്ജി ട്രോഫിയില്‍ കളിച്ചേക്കുമെന്ന് സൂചന. രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ 84 അംഗ സാധ്യതാ ടീമിലാണ് ഇരുവരും ഇടം പിടിച്ചത്. അതേസമയം, മുന്‍ ഇന്ത്യൻ താരം ഇഷാന്ത് ശര്‍മ സാധ്യതാ ടീമിലില്ല.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ രഞ്ജി ട്രോഫി നടക്കുന്നത്. ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 16വരെയാണ്. രണ്ടാം ഘട്ടം ജനുവരി 23നാണ് തുടങ്ങുന്നത്. ഇടവേളയില്‍ ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കും. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 16വരെ നടക്കുന്ന ആദ്യ ഘട്ട രഞ്ജി മത്സരങ്ങളുടെ സമയത്ത് ഇന്ത്യ-ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ കോലിയ്ക്കും പന്തിനും ഡല്‍ഹിയുടെ ആദ്യറൗണ്ട് മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പാണ്. നവംബര്‍ 5നാണ് ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് കഴിയുന്നത്.
രഞ്ജി ട്രോഫിയില്‍ ചത്തീസ്‌ഗഡിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. മൂന്നാം ടെസ്റ്റ് കഴിഞ്ഞ് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ലഭിക്കുന്ന 16 ദിവസത്തെ ചെറിയ ഇടവേളയില്‍ കോലിയും റിഷഭ് പന്തും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. നവംബര്‍ 21നാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് നേരത്തെ അവസാനിച്ചാല്‍ മാത്രമെ ഇരുവരും ആദ്യ ഘട്ട രഞ്ജി മത്സരങ്ങളില്‍ കളിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളുവെന്നാണ് വിലയിരുത്തല്‍.